തമിഴ്നാട്ടിൽ ജാതിവെറിയുടെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി. തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. പള്ളര്‍ ജാതിയില്‍ പെട്ട അശോകെന്ന യുവാവിനെയാണ് തേവര്‍ സമുദായാംഗങ്ങള്‍ വെട്ടിക്കൊന്നത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു കൊല്ലപ്പെട്ട അശോക്. താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാൻ പോലുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടായിരുന്നില്ല. എസ് സി വിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ജാതിവെറിയുടെ പേരിൽ ഇവരെ ഉപദ്രവിക്കുക പതിവായിരുന്നു. ഇതിനെ ശക്തമായി ചോദ്യം ചെയ്തതാണ് അശോകിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
ജോലിക്ക് പോകാനിറങ്ങിയ അശോകിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിയും കുത്തിയും കല്ലെടുത്തടിച്ചുമൊക്കെയാണ് അശോകിനെ കൊലപ്പെടുത്തിയത്. ശരീരമാകെ മുറിവേറ്റ അശോകിന്റെ മുഖവും ഇവർ കല്ലെടുത്തടിച്ച് വികൃതമാക്കിയിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം പോയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ തമിഴ്നാട്ടിൽ ഉയർത്തുന്നത്.