ലോകത്തെ ഒരു പ്രധാന ആയുധ നിര്‍മാണ കേന്ദ്രമാകാനുള്ള ശ്രമത്തിൽ ഇന്ത്യ. ഇതിന്റെ ആദ്യ പടിയെന്ന് നിലയിൽ 2025നു മുൻപ് 35,000 കോടി രൂപയ്ക്കുള്ള ആയുധങ്ങള്‍ നിര്‍മിച്ചു നൽകനാണ് ലക്ഷ്യം. ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ താൽപര്യപ്പെട്ട് 85 രാജ്യങ്ങളെ രംഗത്തുവന്നിട്ടുണ്ട്.
ഇതിനായി വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയത്തിലെ വിദഗ്ദരായ അറ്റഷെകളുമായി ചർച്ച നടത്തി. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ-പ്രതിരോധ സാമഗ്രികള്‍ നിര്‍മിച്ചു നല്‍കാന്‍ ഇന്ത്യക്കാകുമെന്ന സന്ദേശം തങ്ങളുടെ രാജ്യങ്ങളിലെ ഭരണാധികാരികളിലും ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ച. അതായത് ഈ അറ്റഷെകളായിരിക്കും ഇന്ത്യയുടെ ശേഷിയെപ്പറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷവും വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെകളെ വിളിച്ചുവരുത്തി ആയുധങ്ങളെക്കുറിച്ചുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് അറ്റഷെകള്‍ ആയുധ നിര്‍മാണ വ്യവസായത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളിലെ അറ്റഷെമാരോട് തങ്ങളുടെ ആവശ്യങ്ങളുടെ വിശദമായ രൂപരേഖ ഈ ആഴ്ച അവസാനത്തിനു മുൻപ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ രാജ്യത്ത് ഇന്ത്യന്‍ ആയുധ നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്താനായി ചെയ്ത കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.
തങ്ങള്‍ നിര്‍മിക്കുന്ന ആയുധം വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഇന്ത്യ തയാറാക്കിയിട്ടുണ്ട്. ധാരാളം ആയുധം വാങ്ങുമെന്ന് കരുതുന്ന ചില രാജ്യങ്ങളെ 'എ' ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഇത് പോലെ ബി, സി പട്ടികയും ഉണ്ട്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്.
പടിഞ്ഞാറന്‍ രാജ്യങ്ങളെയും ഒഴിവാക്കിയിട്ടില്ല. അമേരിക്കയെയും ബ്രിട്ടനെയും പോലെയുള്ള രാജ്യങ്ങളുടെ പ്രധാന പ്രതിരോധ സാമഗ്രികള്‍ അവര്‍ നിര്‍മിക്കുമെങ്കിലും അവ കൂടാതെയുള്ള സബ് സിസ്റ്റങ്ങള്‍ നിര്‍മിക്കാനുള്ള സമ്മതപത്രം ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആയുധ കയറ്റുമതി നടത്താന്‍ ശേഷിയുള്ള രാജ്യമെന്ന പ്രചാരണത്തിനായി മറ്റു പല നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട.് ഇതിനായി ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം പോലും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പറയുന്നു.