ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിക്ക് പുറമേ വയനാട്ടിലും രാഹുൽ ഗാന്ധി മൽസരിക്കാൻ എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാഹുൽ രണ്ടിടത്തും വിജയിച്ചാൽ താരതമന്യ വെല്ലുവിളി കുറഞ്ഞ വയനാട് ഉപേക്ഷിക്കുമെന്നാണ് എതാരാളികളുടെ പ്രചാരണം. എന്നാൽ അതിനുള്ള സാധ്യത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തള്ളി.
ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിക്കുന്ന പക്ഷം അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ പ്രിയങ്ക തയ്യാറാവുമോയെന്നായിരുന്നു ചോദ്യം.
‘അത് ഒരു വെല്ലുവിളിയേയല്ല’ എന്നായിരുന്നു പ്രിയങ്കയുടെ പറഞ്ഞത്. ഏതെങ്കിലും ഒരു സീറ്റ് കൈവിടേണ്ട പക്ഷം അതിനെ കുറിച്ച് ആലോചിക്കും. അത് തീരുമാനിക്കേണ്ടത് രാഹുലാണ്. അത്തരമൊരു ഘട്ടം വന്നാല്‍ തീര്‍ച്ചയായും ആലോചിക്കും' പ്രിയങ്ക പറഞ്ഞു.
കിഴക്കൻ ഉത്തർ പ്രദേശിലെ 41 സീറ്റുകളിലും ശ്രദ്ധ ചെലുത്തേണ്ടതുകൊണ്ട് മത്സരിക്കേണ്ടന്ന് തീരുമാനം എടുത്തത് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും 41 മണ്ഡലങ്ങളുടേയും ചുമതലയുള്ളതുകൊണ്ട് മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാനായിരുന്നു പ്രിയങ്കയുടെ തീരുമാനം.
‘എല്ലാ സ്ഥാനാര്‍ത്ഥികളും എന്നെ അവരുടെ മണ്ഡലത്തില്‍ പ്രചരണത്തിനായി ക്ഷണിക്കും. ഞാന്‍ ഒരു സീറ്റില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അത് അവരെ അസ്വസ്ഥരാക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെയാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്’- എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.