കുറച്ച് ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടും വൈറലായ വിഡിയോ. അതിന്റെ ആശയം കടം കൊണ്ടിരിക്കുകയാണ് ഇൗ പ്രധാനാധ്യാപിക. തെലങ്കാനയിലെ യദാദ്രി-ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡുരുവിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ്. രൂപയാണ് ഇപ്പോൾ താരം. സ്കൂളിലെത്തുന്ന കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചാണ് ഇൗ ടീച്ചർ ക്ലാസിലേക്ക് ആനയിക്കുന്നത്.
പാലസ്തീനിലെ സംഘര്‍ഷഭരിതമായ മേഖലയിലെ ദുരിതബാധിരായ കുട്ടികള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായി ഒരധ്യാപകന്‍ ഇത്തരമൊരു പരിപാടി സ്കൂളിൽ നടപ്പാക്കിയിരുന്നു. രാവിലെ ക്ലാസിലേക്കു കയറുന്നതിനു മുന്‍പു കുട്ടികള്‍ വരിനിന്നു അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളില്‍ ഒന്നില്‍ തൊടും. അതിനനുസരിച്ചു ഹൃദ്യമായ സ്വാഗതം കുട്ടിക്കു ക്ലാസിലേക്കു ലഭിക്കും. ഹൃദയത്തിന്റെ ചിഹ്നത്തിലാണു തൊടുന്നതെങ്കില്‍ അധ്യാപകനില്‍ നിന്ന് ഒരു കെട്ടിപ്പിടുത്തം ലഭിക്കും. വൈറലായ ഈ വിഡിയോയാണു രൂപയെ ഈ രീതി പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.
വേറിട്ട ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളെ ഒരുപോലെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന രീതി കുട്ടികൾക്കും സന്തോഷം നൽകുന്നു. പ്രിന്‍സിപ്പലിന്റെ ഇൗ സ്‌നേഹം നിറഞ്ഞ സ്വാഗതം പല കുട്ടികളെയും വികാരനിര്‍ഭരരാക്കി. ചിലര്‍ പൊട്ടിക്കരഞ്ഞു. ഇതു കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ സഹായിച്ചെന്നും പലരും തങ്ങളുടെ കുടുംബപ്രശ്‌നങ്ങളടക്കം പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നു തുടങ്ങിയെന്നും രൂപ പറയുന്നു.