നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ബിസ്കറ്റ്, സിഗരറ്റ് മൊത്തവ്യാപാരി അടക്കം നാലംഗകുടുംബം വിഷം കഴിച്ച് ജീവനൊടുക്കി. വൻ കടബാധ്യതയാണു കാരണമെന്ന് പൊലീസ്. നാഗർകോവിൽ വടശ്ശേരി വഞ്ചിമാർത്താണ്ഡൻ പുതുത്തെരുവിൽ സുബ്രഹ്മണി(50),ഭാര്യ ഹേമ(48), ഹോമിയോപ്പതി അവസാന വർഷ ബിരുദ വിദ്യാർഥിനി കൂടിയായ മകൾ ശിവാനി(21), സുബ്രഹ്മണിയുടെ അമ്മ രുഗ്മിണി(72) എന്നിവരാണ് മരിച്ചത്. നാഗർകോവിൽ വടശ്ശേരി –പുത്തേരി റോഡിലാണ് സുബ്രഹ്മണി. അടുത്തിടെയാണ് വീട് വലുതാക്കി പണിതത്. സാധാരണയായി ജീവനക്കാർ വീട്ടിലെത്തി കടയുടെ താക്കോൽ വാങ്ങി പോകുകയായണ് പതിവ്.
ഇന്നലെ രാവിലെ വീട്ടിലെത്തിയ ജീവനക്കാർ വീടിന്റെ മുന്നിലെ ഗേറ്റ് പൂട്ടികിടക്കുന്നതു കണ്ടു കോളിങ് ബെൽ ന അടിച്ചു നോക്കിയെങ്കിലും വാതിൽ തുറന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഹേമയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി വീടിന്റെ ജനൽക്കമ്പി മുറിച്ചു മാറ്റി അകത്തു കടന്നു നോക്കിയപ്പോഴാണ് മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ നാലുപേരെയും മരിച്ചനിലയിൽ കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിനു താഴെ ശീതളപാനീയത്തിന്റെ പായ്ക്കറ്റ് കണ്ടെത്തി.