രാജസ്ഥാനിലെ എട്ടാംക്ലാസ് പാഠപുസ്തകത്തിൽ നിന്നും സതിയുടെ ചിത്രം ഒഴിവാക്കി കോൺഗ്രസ് സർക്കാർ. ബിജെപി സർക്കാരിന്റെ കാലത്താണ് സതി അനുഷ്ഠിക്കുന്ന ചിത്രം പുസ്തകത്തിന്റെ പുറംചട്ടയിൽ ഉൾപ്പെടുത്തിയത്. ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരത്തെ കുറിച്ചാണ് ചിത്രം പറഞ്ഞിരുന്നത്.
അധികാരത്തിലെത്തി ശേഷം ബിജെപി പാഠപുസ്തകത്തിൽ വരുത്തിയ പരിഷ്കരണങ്ങൾ മാറ്റി എടുക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽനിന്നും ഇപ്പോൾ സതിയുടെ ചിത്രം ഒഴിവാക്കിയത്. സതി പോലുള്ള ദുരാചാരങ്ങളുടെ ചിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊതാസ്ര വ്യക്തമാക്കി.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സ്വയം തീയിൽച്ചാടി മരിക്കുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനാകില്ല. അമേരിക്കയിലെ അറിയപ്പെടുന്ന കോളേജുകളില്‍ പോയി പെണ്‍കുട്ടികള്‍ പഠിക്കുന്നത് കാണാനാണ് താല്‍പര്യപ്പെടുന്നതെന്നും ദൊതാസ്ര പറഞ്ഞു.