മോദിയുടെ മേഘസിദ്ധാന്തത്തെ അതിരൂക്ഷമായി പരിഹസിച്ച് ബോളിവുഡ് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമിള മാതോംഡ്കർ രംഗത്ത്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിനു ദൈവത്തിനു നന്ദി. അതുകൊണ്ട് തന്റെ വളർത്തുനായക്ക് കൃത്യമായി റഡാർ സിഗ്നലുകൾ ലഭിക്കുന്നുണ്ടന്നാണ് ഊർമിളയുടെ ട്വീറ്റ്. പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രവും അവർ പങ്കുവച്ചു.
മോദിയുടെ മേഘസിദ്ധാന്തത്തെ ട്രോളി കോൺഗ്രസും നവമാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണംകെടുത്തുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഇ മെയില്‍ വരുന്നതിനു മുമ്പ് ഇ മെയില്‍ അയച്ചുവെന്ന് മോദി പറയുന്നു. ഇത്തരം സിദ്ധാന്തങ്ങള്‍ നാഗ്പൂരിലെ വാട്സ്ആപ് സര്‍വകലാശാലയില്‍ നിന്നാണോ മോദി പഠിച്ചതെന്നും കോൺഗ്രസ് പരിഹസിച്ചു.
ബാലാക്കോട്ട് ആക്രമണം സംബന്ധിച്ച മോദിയുടെ വാക്കുകള്‍ ഇങ്ങനെ: ഫെബ്രുവരി 26ന് ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തില്‍ തന്റെ പങ്ക് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച വിചിത്ര സിദ്ധാന്തം ഇതാണ്. തിരിച്ചടി നല്‍കാന്‍ തീരുമാനിച്ച ദിവസം പെരുമഴയും മഴക്കാറുമുണ്ടായിരുന്നു. ആക്രമണവുമായി മുന്നോട്ടുപോകുന്നതില്‍ വിദഗ്ധര്‍ക്കെല്ലാം രണ്ട് മനസായിരുന്നു. ചിലര്‍ ആക്രമിക്കാനുള്ള ദിവസം മാറ്റാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ മേഖലയിലെ വിദഗ്ധന്‍ ഒന്നുമല്ലെങ്കിലും അപ്പോള്‍ മനസില്‍ തോന്നിയ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ റഡാറില്‍ നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളെ മറയ്‍ക്കാന്‍ മഴമേഘങ്ങള്‍ക്ക് കഴിയും.
അഭിമുഖത്തിലെ വിചിത്രസിദ്ധാന്തം ബിജെപി ഔദ്യോഗിക അക്കൗണ്ടുകളില്‍ ട്വീറ്റും ചെയ്തു. എന്നാല്‍, മോദിയുടെ ശാസ്ത്ര കണ്ടുപിടിത്തം വ്യാപക പരിഹാസത്തിന് ഇടയായതോടെ ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി തടിത്തപ്പാന്‍ ശ്രമിച്ചെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ച് തുടങ്ങിയിരുന്നു. വിചിത്രവാദം പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്തു. മോദിയുടെ കൈകളില്‍ ദേശീയ സുരക്ഷ അപകടകരമാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു.