പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖം ചെയ്ത ന്യൂസ് നാഷൻസ് ജേണലിസ്റ്റ് ദീപക് ചൗരസ്യയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള അഭിമുഖം ചർച്ചയാകുന്നു. മോദിയോട് തീർത്തും അപ്രസക്തമായ ചോദ്യങ്ങളാണ് ചൗരസ്യ ചോദിച്ചതെന്ന് വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ രാഹുലിനോട് രാഷ്ട്രീയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. നോട്ടുനിരോധനം, അടിയന്തിരാവസ്ഥ, സിഖ് വിരുദ്ധ കലാപം, അഴിമതി, ജിഎസ്ടി അങ്ങനെ പല വിഷയങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
അഭിമുഖത്തിനിടെ മോദിയുടെ പഴയ അഭിമുഖത്തെ രാഹുൽ ശക്തമായ ഭാഷയിൽ വിമര്‍ശിക്കുകയും ചെയ്തു. നോട്ട് നിരോധത്തിന് ശേഷം നടന്ന ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിലും ഗുജറാത്ത് തെരെഞ്ഞെടുപ്പിലും ബി.ജെ.പി ആണ് ജയിച്ചത് എന്നാണ് മോദി പറഞ്ഞത്. എന്ന് അഭിമുഖകാരൻ പറഞ്ഞപ്പോൾ "മോദിയുടെ ഈ ഉത്തരവും, അദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്ന പേപ്പറിൽ മുന്‍കൂട്ടി എഴുതിവച്ചത് ആയിരുന്നില്ലേ.. പറയൂ.. എഴുതിയിരുന്നോ അതോ ഇല്ലയോ" ? എന്നാണ് രാഹുൽ തിരിച്ചു ചോദിച്ചത്. "രാഹുല്‍ ജീ, നോട്ട് ഷീറ്റില്‍ കവിതയാണ് എഴുതിയിരുന്നത്'', എന്നായിരുന്നു ചൗരസ്യയുടെ മറുപടി. "ഹാ,ഹാ.. കവിത ഉണ്ടായിരുന്നു, അതിന്‍റെ ഒപ്പം ചോദ്യവും. ചോദ്യം എഴുതി വച്ചത് ജനങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ടിട്ടുണ്ട്" എന്ന് രാഹുൽ തിരിച്ചടിക്കുകയും ചെയ്തു.
ഞാൻ പറഞ്ഞത് മോശമാണെങ്കിൽ ഈ ഭാഗം എഡിറ്റ് ചെയ്ത് കളഞ്ഞുകൊള്ളൂ എന്ന് രാഹുല്‍ തുടർന്നു പറയുന്നുണ്ട്. ഒരിക്കലും അത് ചെയ്യില്ല എന്നായിരുന്നു ചൗരസ്യയുടെ മറുപടി.
കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ചുള്ള മോദിയുടെ വിമർശനത്തിന് പ്രകടനപത്രിക ഉയർത്തിക്കാട്ടിയായിരുന്നു മറുപടി. ''ഇതില്‍ എന്റെ ചിത്രവും കോണ്‍ഗ്രസ് പാർട്ടിയുടെ ചിഹ്നവും വളരെ ചെറുതാണ്. ജനങ്ങളാണ് ഭൂരിഭാഗവും. മോദിജിയുടെ പ്രകടന പത്രികയില്‍ മുഴുവനും മോദിയുടെ മുഖം നിറഞ്ഞു നില്‍ക്കുകയാണ്'', രാഹുൽ പറഞ്ഞു.