മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക് റഡാറുകളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ക്ക് രക്ഷ നേടാമെന്ന തന്ത്രത്തക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെ അതേ അഭിമുഖത്തിലെ കൂടുതല്‍ പാളിച്ചകള്‍ പുറത്തായി. ചോദ്യങ്ങള്‍ കൈമാറിയതുള്‍പ്പെടെ പൂര്‍ണമായും ആസൂത്രണം ചെയ്ത് നടപ്പാക്കിയ തിരക്കഥയായിരുന്നു അഭിമുഖമെന്ന് സ്ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂസ് നേഷന്‍ എന്ന ചാനലിനാണ് മോദി അഭിമുഖം അനുവദിച്ചത്. അഭിമുഖത്തിന് മുന്‍പ് തയ്യാറാക്കിയ എല്ലാ ചോദ്യങ്ങളും മോദിക്ക് കൈമാറിയിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഭിമുഖത്തിനിടെ കവിതയെക്കുറിച്ച് സംസാരിക്കുന്ന ഭാഗത്ത്, കവിതയൊന്ന് കാണിക്കുമോ എന്ന് ചോദിച്ച് അവതാരകന്‍, പേപ്പറിനായി കൈനീട്ടുന്നു. എന്നാല്‍ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞൊഴിയുന്ന മോദിയുടെ കൈവശമുള്ള പേപ്പര്‍ ചാനല്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
കവിതയുടെ മുകളില്‍ മോദിയോട് ചോദിക്കേണ്ട ചോദ്യം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം. അഭിമുഖം നടത്തുന്നവരുടെ കയ്യിലിരിക്കുന്ന പേപ്പര്‍ തന്നെയാണ് മോദിയുടെ കയ്യിലുമുള്ളത്. ഈ ദൃശ്യങ്ങള്‍ അഭിമുഖത്തില്‍ എഡിറ്റ് ചെയ്യപ്പെടാതെ കടന്നുകൂടുകയും ചെയ്തുവെന്നാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഇതിന്റെ വിഡിയോ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറകള്‍ മാര്‍ക്കറ്റിലെത്തിയതിന് മുന്‍പെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചെന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ഇ മെയില്‍ വഴി അയച്ചെന്നുമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വലിയ പരിഹാസത്തിനിടയാക്കിയിരുന്നു.
1988ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ പടമെടുത്തു; ഈ മെയിലില്‍ അയച്ചു’; മോദിക്ക് പരിഹാസവർഷം