ലോട്ടറിയടിച്ച് ലഭിച്ച കോടികൾ വിലവരുന്ന ഫ്ലാറ്റ് വേണ്ടെന്ന് ശിവസേന പ്രവർത്തകന്‍. ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എം.എച്ച്.എ.ഡി.എ.) ലോട്ടറി നറുക്കെടുപ്പില്‍ ശിര്‍ക്കെയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ സമ്മാനമായി ലഭിച്ചത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലയുള്ളവയായിരുന്നു ഇത്. എം.എച്ച്.എ.ഡി.എ. ലോട്ടറി നറുക്കെടുപ്പില്‍ വിറ്റുപോകുന്ന എക്കാലത്തെയും ഏറ്റവും വിലകൂടിയ ഫ്‌ളാറ്റുകളായിരുന്നു ഇത്.
വാസ്തു പ്രശ്‌നങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് ശിവസേന പ്രവര്‍ത്തകനായ വിനോദ് ശിര്‍ക്കെ ഇവയിലൊന്ന് വേണ്ടെന്ന് വെച്ചത്. വാസ്തു പ്രശ്‌നം ചൂണ്ടിക്കാണിച്ച് 5.8 കോടി രൂപയുടെ ഫ്‌ളാറ്റ് ഏറ്റെടുക്കാന്‍ ശിര്‍ക്കെ വിസമ്മതിക്കുകയായിരുന്നുവെന്ന് ബി.എം.സി. പ്രതിനിധി അറിയിച്ചു. വാസ്തു ഉപദേശകന്റെ നിര്‍ദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് ഉപേക്ഷിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ശിര്‍ക്കെ പറഞ്ഞു.
തന്റെ രാഷ്ട്രീയ ഭാവിക്കും സാമൂഹ്യ ജീവിതത്തിനും ഉന്നമനം ഉണ്ടാകാന്‍ 5.8 കോടിരൂപയുടെ ഫ്‌ളാറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് തന്റെ വാസ്തു ഉപദേശകന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിലകൂടിയ ഫ്‌ളാറ്റില്‍ ഇതിനു കഴിയില്ല. എന്നാൽ രണ്ടാം ഫ്‌ളാറ്റില്‍ മാറ്റങ്ങള്‍ക്ക് അനുവാദമുണ്ട്. അതിനാൽ തന്നെ രണ്ടാമത്തെ ഫ്ലാറ്റ് തിരഞ്ഞെടുക്കുകയാണെന്ന് ശിർക്കെ പ്രതികരിച്ചു.