മോദിവിമര്‍ശകനായ ധ്രുവ് രതിയുടെ ഔദ്യോഗിക പേജ് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തത് വലിയ രാഷ്ട്രീയചര്‍ച്ചയായതിനു പിന്നാലെ കമ്പനി നിരോധനം നീക്കിയതായി അറിയിച്ചു. ഇന്ന് രാവിലെയാണ് ധ്രുവിന്റെ പേജ് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയം ചൂണ്ടിക്കാട്ടി ധ്രുവ് രതി നേരിട്ടു രംഗത്തു വന്നിരുന്നു. ഈ ഉപകാരത്തിന് എന്ത് പ്രത്യുപകാരമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ഫെയ്സ്ബുക്കിന് കിട്ടുന്നുണ്ടാവുക എന്നും ചിലര്‍ വിമർശിച്ചിരുന്നു.
ധ്രുവിന്‍റെ പോസ്റ്റിൽ ഫെയ്സ്ബുക്ക് കമ്മ്യൂണിറ്റി സാറ്റാൻഡേർഡ്സിന് വിരുദ്ധമായി ഒന്നുമില്ലെന്നും അബദ്ധം സംഭവിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും ഫെയ്സ്‍ബുക്ക് അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് 6 മണിക്കൂറിനുള്ളില്‍ നിരോധനം നീക്കിയതായി ഫെയ്‍സ്ബുക്ക് പറഞ്ഞു.
ധ്രുവിന്റെ പേജിന്റെ എൻഗേജ്മെന്റ് റേറ്റ് മോദിയുടെ പേജിന്റെയും ബിജെപി പ്രചാരണ പേജുകളുടെയും ഒപ്പം നിൽക്കുന്നതാണെന്ന് ഫെയ്സ്ബുക്ക് തന്നെ നൽകിയ വിവരത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ധ്രുവിന്‍റെ ട്വീറ്റ്. ധ്രുവിന്റെ ഒരാഴ്ചത്തെ എൻഗേജ്മെന്റ് റേറ്റ് 2.8 മില്യൺ ആണ്. നരേന്ദ്രമോദിയുടെ ഔദ്യോഗിക പേജിന്റെ എൻഗേജ്മെന്റ് റേറ്റ് 3.2 മില്യനും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തു തന്നെ തന്റെ പേജ് ബ്ലോക്ക് ചെയ്തതിനു പിന്നിലുള്ള അസ്വാഭാവിതകതയും അദ്ദേഹം പങ്കുവെച്ചിരുന്നു.
അഡോൾഫ് ഹിറ്റ്ലറുടെ ജീവചരിത്രം ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയിൽ നിന്നെടുത്ത് ഉദ്ധരിച്ചതാണ് തന്നെ ബാൻ ചെയ്യാൻ കാരണമായി ഫെയ്സ്ബുക്ക് ചൂണ്ടിക്കാണിച്ചതെന്ന് ധ്രുവ് പറയുന്നു. അധിക്ഷേപകരമായ ഒരു പരാമർശവും താൻ പറഞ്ഞതിൽ ഉൾപ്പെടുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഫെയ്‍സ്ബുക്ക് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നും ധ്രുവ് ചോദിച്ചിരുന്നു.
മോദിയെ ചൊടിപ്പിക്കുന്ന പയ്യൻ; സംഘപരിവാറിന്‍റെ ശത്രു; ആരാണ് ധ്രുവ് രതി?
സംഘപരിവാർ, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാർത്തകളെ വിമര്‍ശിച്ചു കൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചർച്ച ചെയ്ത സുപ്രധാന വാർത്തകള്‍ പലതും വിഡിയോക്ക് വിഷയങ്ങളായി.