കോൺഗ്രസിൽ രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ. മകൻറെ ബിജെപിപ്രവേശം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെങ്കിൽ പുറത്തുപോകാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാധാകൃഷ്ണ വിഖെ പാട്ടീലിൻറെ മകൻ സുജയ് വിഖെ പാട്ടീൽ രണ്ടുദിവസംമുൻപാണ് ബിജെപിയിൽചേർന്നത്. മകന് പിന്നാലെ അച്ഛനും കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് വിഖെ പാട്ടീലിൻറെ രാജിസന്നദ്ധത. മകൻറെ ബിജെപിപ്രവേശം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെങ്കിൽ പുറത്തുപോകാന്‍ തയ്യാറാണെന്ന് മുംബൈയിൽചേർന്ന പിസിസി യോഗത്തില്‍ അദ്ദേഹംവ്യക്തമാക്കി. എന്നാൽ, മകന്‍ തീരുമാനമെടുത്തത് തന്നോട് ആലോചിച്ചാണെന്ന ആരോപണം അദ്ദേഹംതള്ളി. കേന്ദ്രനേതൃത്വം എന്താവശ്യപ്പെട്ടാലും അനുസരിക്കാൻ തയ്യാറാണ്.
സഖ്യകക്ഷിയായ എൻസിപിയുടെ അധ്യക്ഷൻ ശരത്പവാറുമായി നീണ്ടകാലമായി നിലനിൽക്കുന്ന തർക്കവും പാർട്ടിക്കുള്ളിലെ വിഭാഗീയതയും രാധാകൃഷ്ണ വിഖെ പാട്ടീലിന്‍റെ തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. അതേസമയം, കോൺഗ്രസ് വിട്ട് പുറത്തുവന്നാല്‍ മാന്യമായ സ്ഥാനംനൽകാൻ തയ്യാറാണെന്ന് ശിവസേന വ്യക്തമാക്കികഴിഞ്ഞു.