ആന്ധ്രാ പ്രദേശിലെ തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, ടി സുബ്ബറാമി റെഡ്ഡി എന്നിവർക്കൊപ്പമായിരുന്നു രാഹുലിന്റെ യാത്ര. സഹോദരി പ്രിയങ്കയുടെ മകൻ റെയ്ഹാനും ഒപ്പമുണ്ടായിരുന്നു.
10 കിലോമീറ്റർ ട്രെക്കിങ്ങിന് ശേഷമാണ് രാഹുലും സംഘവും ദർശനം നടത്തിയത്. ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 20 മിനിട്ടോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
പിന്നാലെ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന റാലിയെ രാഹുൽ അഭിസംബോധന ചെയ്തു. 2019ൽ കോൺഗ്രസ് അധികാരമേറ്റാൽ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതേ വാഗ്ദാനമുയർത്തി സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ പതിമൂന്ന് ദിവസം നീളുന്ന പദയാത്ര പുരോഗമിക്കുകയാണ്.