കലാകാരന്‍മാര്‍ പലതരക്കാരുണ്ട്. ചിലര്‍ നാടഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ സങ്കോചമില്ലാതെ ഇടപെടും. അത്തരമൊരാളാണ് നടന്‍ പ്രകാശ് രാജ്. ബി ജെ പിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച പ്രകാശ് രാജ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടാനുളള ഒരുക്കത്തിലാണ്. അംഗത്വമെടുത്താല്‍ പ്രകാശ് രാജിനെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് പ്രകാശ് രാജ്.
പതിനഞ്ച് വർഷമായി ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ പ്രകാശ് രാജിനെ ഒപ്പം നിർത്തി വിജയം കൊയ്യാമെന്ന കണക്കുകൂട്ടലിനെത്തുടര്‍ന്നാണ്, പിന്തുണ നല്കുന്നതടക്കമുള്ള ചര്‍ച്ചകളിലേയ്ക്ക് കോണ്‍ഗ്രസ് നീങ്ങുന്നത്. ബിജെപിക്കും ആര്‍ എസ് എസ്സിനുമെതിരെ കടുത്ത നിലപാടുകളുമായി പ്രചരണരംഗത്തുള്ള പ്രകാശ് രാജ് ഒപ്പം നില്‍ക്കുന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പലരീതിയിലും ഗുണംചെയ്യുമെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ തിരിച്ചുവരവ് നടത്തേണ്ടതും കോണ്‍ഗ്രസിന് അനിവാര്യമാണ്.
പിന്തുണ നല്‍കണമെന്ന ആവശ്യവുമായി പ്രകാശ് രാജ് സമീപിച്ചുവെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം. എന്നാല്‍ ഒരു പാര്‍ട്ടിയിലും അംഗമാകാനില്ലെന്ന മുന്‍ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പ്രകാശ് രാജ്. പാര്‍ട്ടിയംഗത്വമാവശ്യപ്പെടാതെ പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നടന്ന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്.