,പണം കൈപ്പറ്റി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചാരണം നടത്താൻ ബോളിവുഡ് താരങ്ങൾ തയ്യാറാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. കോബ്രപോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. 38 സെലിബ്രിറ്റികളാണ് പണം വാങ്ങി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്താൻ തയ്യാറായത്. ഇവരിൽ സംവിധായകരും അഭിനേതാക്കളും ഗായകരും ഉൾപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.
പണം വാങ്ങി പ്രചാരണം നടത്താൻ തയ്യാറായവരിൽ ഗായകരായ അഭിജിത്ത് ഭട്ടാചാര്യ, കൈലാഷ് ഖേര്‍, മിക സിംഗ്, ബാബ സെഹ്ഗാള്‍, അഭിനേതാക്കളായ ജാക്കി ഷ്രോഫ്, ശക്തി കപൂര്‍, വിവേക് ഒബ്രോയ്, അമീഷ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പഡെ, അഖിലേന്ദ്ര മിശ്ര, സോനു സൂദ്, ടീസ്‌ക ചോപ്ര, മിനിഷ ലാംബ, പൂനം പാണ്ഡെ, സണ്ണി ലിയോണ്‍ എന്നിവരുടെ പേര് പുറത്തുവിട്ടിട്ടുണ്ട്. വിദ്യ ബാലൻ, അര്‍ഷാദ് വാര്‍സി, റാസ മുറാദ് തുടങ്ങിയവർ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറായില്ല.
ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരങ്ങളെയാണ് കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടർമാർ സമീപിച്ചത്. ഒരു പബ്ലിക് റിലേഷൻസ് ഓഫീസ് ജീവനക്കാർ എന്നു പറഞ്ഞാണ് ഇവർ ഓരോരുത്തരെയും സമീപിച്ചത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണം അല്ലെന്ന് കോബ്ര പോസ്റ്റ് പറയുന്നു.
ഓപ്പറേഷന്‍ കരോക്കെ എന്ന പേരിലാണ് സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണച്ച് പോസ്റ്റ് ഇടാമോ എന്നതായിരുന്നു ചോദ്യം.