കലൈഞ്ജറില്ലാത്ത ആദ്യതിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുകയാണ് ഡിഎംകെ. അരനൂറ്റാണ്ടോളം കരുണാനിധിയുടെ നിഴലായി നിന്ന മകന്‍ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ മികച്ച തിരിച്ചുവരവ് കാത്തിരിക്കുകയാണ് പാര്‍ട്ടി.
കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരിച്ച് നാലാംനാള്‍, 1953 മാര്‍ച്ച് 1. തമിഴ്നാട്ടില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പങ്കെടുക്കുക്കുമ്പോഴാണ് കരുണാനിധിക്ക് സന്ദേശമെത്തുന്നത്. ഭാര്യ ദയാലു അമ്മാളില്‍ ഒരു മകന്‍ കൂടിയുണ്ടായി. ആ വേദിയില്‍ തന്നെ കരുണാനിധി മകന് പേരിട്ടു. എം.കെ. സ്റ്റാലിന്‍. തമിഴ്നാട് രാഷ്ട്രീയത്തെ ദശകങ്ങളോളം ഉള്ളംകയ്യില്‍ സൂക്ഷിച്ച രാഷ്ട്രീയ ചാണക്യന്‍റെ പിന്‍ഗാമിയായാകാനുള്ള നിയോഗം ആ മകനായിരുന്നു. മൂന്നുഭാര്യമാരിലായി ആറുമക്കളാണ് കരുണാനിധിക്ക്. മൂത്തമകന്‍ അഴഗിരിയും സ്റ്റാലിനുമായുള്ള അധികാരത്തര്‍ക്കം പാര്‍ട്ടിയെ ബാധിക്കാതിരിക്കാന്‍ കരുണാനിധി അഴിഗിരിയെ കേന്ദ്രത്തിലേക്കയച്ചു. സ്റ്റാലിനെ ഉപമുഖ്മന്ത്രിയാക്കി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ചേര്‍ത്തും നിര്‍ത്തി. പതിനാലാംവയസില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സ്റ്റാലിന്‍ നേതൃനിരയിലേക്കെത്താന്‍ അന്‍പതുവര്‍ഷമെടുത്തു. പിതാവിനെപ്പോലെ ആളുകളെ സ്വാധീനിക്കാനുള്ള മന്ത്രവിദ്യ കയ്യിലില്ല . അരനൂറ്റാണ്ടനീണ്ട രാഷ്ട്രീയജീവിതത്തിനിടെ വലിയ രാഷ്ട്രീയനീക്കങ്ങളൊന്നും നടത്താനായില്ല. യുപിഎ സര്‍ക്കാരില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന കരുണാനിധിയെപ്പോലെ മകന് ശോഭിക്കാനാകുമോയെന്നാണ് ചോദ്യം.