മമതാബാനർജിയുടെ പ്രതിരോധം വകവയ്ക്കാതെ നരേന്ദ്ര മോദിയുടെ റാലിയ്ക്ക് ലക്ഷങ്ങൾ ഇരമ്പിയെന്ന ശീർഷകത്തോടെ ബിജെപി കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങൾ അമേരിക്കയിലേത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ ഒരു റാലിക്കെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരിലാണ് ചിത്രം സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അതും വ്യാജമാണെന്ന് തെളിഞ്ഞു.
മമതാ ബാനർജിയുടെ പ്രതിരോധത്തെ മറികടന്ന് നടത്തിയ റാലി വൻ വിജയമായിരുന്നുവെന്ന് തെളിയിക്കാനും വാദിക്കാനുമായി പാർട്ടി അണികൾ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ദേശീയ വെബ്സൈറ്റുകളും ടെക് വിദഗ്ധരും നടത്തിയ അന്വേഷണത്തിൽ ബംഗാളിലെ ബിജെപി റാലി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം അമേരിക്കയിൽ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോദി ബംഗാളിലെത്തിയപ്പോൾ തടിച്ചുകൂടിയ ജനാവലി എന്ന പേരിൽ ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രം പതിനായിരങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്.
ഈ മാസം ഫെബ്രുവരി രണ്ടിനാണ് മോദി ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ റാലിക്കെത്തിയത്. ഈ റാലിയുടേതെന്ന് പറഞ്ഞാണ് സംഘപരിവാര്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേശീയ മാധ്യമങ്ങൾ മോദിയുടെ ജനസ്വാധീനത്തെ കുറിച്ച് ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി വാർത്ത തയ്യാറാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രചാരണം കളളമാണെന്ന് തെളിഞ്ഞത്.
ഗോധി വിജയ് എന്ന പാർട്ടി വക്താവിന്റെ ട്വിറ്ററിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിർത്തിവെക്കേണ്ടിവന്നുവെന്നാണ് ട്വീറ്റ് ചെയ്തത്. പിന്നീട് ഈ ചിത്രമാണ് പാർട്ടി അണികൾ വൈറലാക്കിയത്. അദ്ദേഹം പോസ്റ്റു ചെയ്ത ആദ്യ ചിത്രം പുറത്തുവന്നിട്ടുള്ളത് 2015 ഫെബ്രുവരി അഞ്ചിനാണ്. അദ്ദേഹം രണ്ടാമതായി പോസ്റ്റുചെയ്ത ചിത്രം 2013 നവംബർ 17ലെ ചിത്രമാണ്. മൂന്നാം ചിത്രം മോദിയുടെ വെബ്സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്.