കൊല്‍ക്കത്ത യുദ്ധം കരുത്താക്കാന്‍ മമത; ബിജെപിക്കും ഗുണം കിട്ടും

Mamata Banerjee's Protest
SHARE

ബംഗാളിലെ സംഭവവികാസങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ മമത ബാനര്‍ജിക്കും ബി.ജെ.പിക്കും ഒരുപോലെ ഗുണംചെയ്യും. കൊല്‍ക്കത്ത പൊലീസ് കമ്മിഷണറോട് സി.ബി.ഐക്ക് മുമ്പാകെ ഹാജാരാകാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി ഉത്തരവ് കനത്ത തിരിച്ചടിയാണെങ്കിലും ധാര്‍മികവിജയമാണെന്നാണ് മമതയുടെ അവകാശവാദം. 

ഒന്നരക്കൊല്ലമായി സി.ബി.ഐ. നോക്കിയിട്ട് നടക്കാത്തതാണ് സുപ്രീംകോടതി ഉത്തരവിലൂടെ കേന്ദ്ര ഏജന്‍സി നേടിയെടുത്തത്. കൊല്‍ക്കത്ത പൊലീസ് കമ്മിഷണറും മമതയുടെ വിശ്വസ്തനുമായ രാജീവ് കുമാര്‍ സി.ബി.ഐ. മുമ്പാകെ ഹാജരാകണം. മമതയ്ക്ക് പിറകില്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നായി അണിചേര്‍ന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.െജ.പിയും ശ്രമിക്കും. അഴിമതിക്കാരെ കൂട്ടിലാക്കാനുള്ള തന്‍റെ ശ്രമങ്ങളെ മമതയും പ്രതിപക്ഷപാര്‍ട്ടികളും തടഞ്ഞത് കണ്ടില്ലേയെന്ന് അദ്ദേഹം ജനങ്ങളോട് ചോദിക്കും. 

എന്നാല്‍ ഇന്ന് ബംഗാളില്‍ സംഭവിച്ചത് നാളെ ഇന്ത്യയില്‍ എവിടെയും സംഭവിക്കാമെന്നാകും മമതയുെട വാദം. ഭരണഘടനാതത്വങ്ങള്‍ ലംഘിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ ബംഗാളിലെ ജനങ്ങള്‍ക്കുവേണ്ടി പോരാടാന്‍ താന്‍ എപ്പോഴും മുന്നിലുണ്ടാകുമെന്ന സന്ദേശം മമത നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇത് പരമാവധി വോട്ടാക്കി മാറ്റാനാകും മമതയുടെ ശ്രമം. 

ഒപ്പം പ്രതിപക്ഷകക്ഷികളെ കൂടെനിര്‍ത്തി പടനയിക്കാന്‍ തനിക്ക് കഴിയുമെന്ന സന്ദേശവും അവര്‍ നല്‍കിക്കഴിഞ്ഞു. സുപ്രീംകോടതിവിധി ബംഗാളിലെ ജനങ്ങളുടെ വിജയമാണെന്നും ന്യൂട്രല്‍വേദിയില്‍വച്ച് രാജീവ് കുമാറിനെ ചോദ്യംചെയ്യണമെന്നാണ് ആദ്യംമുതല്‍ വാദിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടാണ് മമതയുടെ നാടകമെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി.

MORE IN INDIA
SHOW MORE