രാജ്യം ഈ വർഷം ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യറെടുക്കുമ്പോഴാണ് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ പറയുന്നത്.
ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്. ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു. വോട്ടിങ് മെഷിൻ അട്ടിമറിക്ക് എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തില്‍ എങ്ങനെയൊക്കെ തിരിമറി നടത്താമെന്ന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ബ്ലൂടൂത്ത് ഉപയോഗിച്ച് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാനാകില്ല. അതിനാൽ ഗ്രാഫെെറ്റ് ഉപയോഗിച്ച് രൂപപ്പെടുത്തിയ ഒരു ട്രാന്‍സ്മിറ്റര്‍ വോട്ടിംഗ് യന്ത്രത്തില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ട്രാന്‍സ്മിറ്റര്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതായി സെയ്ദ് ഷൂജ. വോട്ടിങ് മെഷിനെ വയർലെസുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പറയുന്നത്. എന്നാല്‍, കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ഒരു മോഡുലേറ്റര്‍ ഉപയോഗിച്ച് ഇത് സാധിക്കുമെന്ന് ഹാക്കർമാർ പറയുന്നു
വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിയാവുന്ന ഒരു ബിജെപി നേതാവുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അന്ന് ആ നേതാവിനെ കണ്ട തങ്ങളുടെ ടീം അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നും ഹാക്കർമാർ പറയുന്നു. ആം ആദ്മി പാര്‍ട്ടി വിജയിച്ച ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്മിഷന്‍ നിര്‍ത്തിവെയ്ക്കാന്‍ സാധിച്ചു. ബിജെപിയുടെ ഐടി സെല്‍ രൂപപ്പെടുത്തിയ ഫ്രീക്വന്‍സി തങ്ങള്‍ തകര്‍ത്തു. തുടര്‍ന്ന് എഎപിക്ക് അനുകൂലമായി ഫ്രീക്വന്‍സിക്ക് ഉപയോഗിച്ചു. ആം ആദ്മി പാര്‍ട്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കുറഞ്ഞ ഫ്രീക്വന്‍സിയില്‍ നടക്കുന്ന ട്രാന്‍സ്മിഷനിലും ഇടപെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബിജെപി ഐടി സെല്‍ തങ്ങള്‍ക്ക് പോലും ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത വോട്ടിംഗ് മിഷ്യന്‍ രൂപപ്പെടുത്തി. അതിനുള്ള സാങ്കേതിക വിദ്യ അവരുടെ കെെവശം ഉണ്ടായിരുന്നു. 2014ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴവന്‍ തിരിമറികളുടെതാണെന്നും സെയ്ദ് ഷൂജ വെളിപ്പെടുത്തി.
ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറി വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും അത് കൊണ്ടാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ പറയുന്നു. ദൂരൂഹത ഏറെയുള്ള അപകടത്തിലായിരുന്നു മുണ്ടെയുടെ മരണം. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.
‘ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ അതിനു മുൻപ് അവർ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു.