ചാറ്റ് ചെയ്ത് വരുതിയിലാക്കും; ഹണിട്രാപ്പില്‍ പെട്ട് ഇന്ത്യൻ സൈനികർ; ഞെട്ടൽ

honey-trap
SHARE

50 തോളം ഇന്ത്യൻ സൈനികർ പാകിസ്താന്റെ ഹണിട്രാപ്പിൽ അകപ്പെട്ടതായി ദേശീയമാധ്യമത്തിന്റെ റിപ്പോർട്ട്. അനിക ചോപ്ര എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് കെണിയൊരുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ മിലിറ്ററി നഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ ആണെന്നാണ് ഇവരുടെ അക്കൗണ്ടിൽ ചേർത്തിരിക്കുന്നത്. എന്നാൽ ഇത് വ്യാജ അക്കൗണ്ടാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് കെണിയൊരുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ഈ അക്കൗണ്ട വഴി ചോര്‍ത്തിയെന്ന് രാജസ്ഥാന്‍ എടിഎസ് അറിയിച്ചു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു. 

വിവരങ്ങള്‍ ഷെയര്‍ ചെയ്ത കുറ്റത്തിന് ഒരു സൈനികനെ രാജസ്ഥാന്‍ എടിഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ സൈനിക യൂണിറ്റില്‍ വിന്യസിച്ച സോംവീര്‍ സിംഗ് എന്ന സൈനികനാണ് അറസ്റ്റിലായത്. നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ യുവതിയുമായി പങ്കുവച്ചെന്നാണ് വിവരം. 50 ഓളം സൈനികര്‍ നിരീക്ഷണത്തിലാണ്. 

സോംവീര്‍ സിംഗ് പങ്കുവെച്ച വിവരങ്ങളിൽ സെന്യത്തെ വിന്യസിക്കുന്ന സ്ഥലങ്ങളുടെ പേര്, വരാനിരിക്കുന്ന സൈനിക പദ്ധതികള്‍ എന്നിവ പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു.  സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും രാജസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. അഞ്ചു മാസമായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിവരങ്ങൾ കൈമാറിയതിന് സോംവീര്‍ സിങ്ങ് പണം കൈപ്പറ്റിയിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വിവരങ്ങള്‍ ലഭിച്ചതോടെ അക്കൗണ്ടില്‍ നിന്ന് ഭീഷണികളും എത്തിത്തുടങ്ങിയിരുന്നു. 

2016ലാണ് സോംവീര്‍ സിംഗ് അനിക ചോപ്രയുമായി ഫേസ്ബുക്കില്‍ ബന്ധം ആരംഭിക്കുന്നത്. സൈനിക സര്‍വീസില്‍ കയറിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. വിവാഹിതനായ ഇയാൾവിവാഹ മോചനം തേടി അനികയെ വിവാഹം ചെയ്യാന്‍ വരെ ആലോചിച്ചിരുന്നെന്നാണ് വിവരം. 

അനിക ചോപ്രയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സൈനികരെയെല്ലാം ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്. 

MORE IN INDIA
SHOW MORE