പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കി കഴിഞ്ഞ വർഷം ഏറ്റവും കൂടുതലാളുകൾ ഗൂഗിളിൽ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്. 2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. 2014 ലേതു പോലെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്ന് ഇതോടെ കൂടുതൽ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മോദിയുമായും രാഹുൽ ഗാന്ധിയുമായും ബന്ധപ്പെട്ട കീവേർഡുകൾ ഗ്രാഫുകളുടെ സഹായത്തോടെയാണ് ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ വിശദീകരിക്കുന്നത്. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയിൽ രാഹുൽ 49 പോയിന്റും മോദി 38 പോയിന്റും നേടി.
കോൺഗ്രസിനേക്കാൾ സോഷ്യല്‍ മീഡിയ ആയുധമാക്കുന്നത് ബിജെപിയാണ്. 2014 ൽ മോദി ആയിരുന്നു ഈ നേട്ടത്തിൽ മുന്നിൽ. അന്ന് രാഹുൽ ഗാന്ധിക്ക് 4 പോയിൻറ് മാത്രമാണ് ഉണ്ടായിരുന്നത്, മോദിക്കാകട്ടെ, 37 പോയിന്‍റും. അന്ന് എതിരാളികളും ബിജെപി അനുകൂല സംഘടനകളും പപ്പു എന്നു വിളിച്ച് രാഹുൽ ഗാന്ധിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ ക്യാംപെയിനുകളൊന്നും തന്നെ ഇല്ലാതെയാണ് ഇത്തവണത്തെ രാഹുലിന്‍റെ നേട്ടം.
മുൻ വർഷങ്ങളിലേതില്‍ നിന്ന് വിഭിന്നമായി നവമാധ്യമങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്.
ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വര്‍ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയേക്കാള്‍ കൂടിയിട്ടുണ്ടെന്നും പുതിയ കണക്കുകൾ പറയുന്നു. ഫോളോവേഴ്സിൻറെ എണ്ണം നോക്കിയാല്‍ മോദി തന്നെയാണ് ഇപ്പോഴും മുന്നിൽ. മോദിക്ക് 4.4 കോടിയും രാഹുലിന് 76 ലക്ഷവും. എന്നിട്ടും രാഹുലിൻറെ ജനപിന്തുണ കൂടുന്നത് ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അധ്യക്ഷൻറെ ജനപ്രീതി കൂടിയതായും സർവേഫലങ്ങള്ഡ വ്യക്തമാക്കുന്നു. മോദിക്ക് പിന്തുണ കുറയാത്ത സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക,ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനപ്രീതിയുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് രാഹുൽ ഗാന്ധി നടത്തിയത്.