പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ ഭൂരീഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോൽവിയെന്ന് റിപ്പോർട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യസ്പെന്‍ഡാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മോദിയുടെ പ്രഭാവം മങ്ങിയെന്നതിനു തെളിവാണിതെന്ന് എതിരാളികൾ പറയുന്നു.
80 മണ്ഡലങ്ങളിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻറെ ഭാഗമായി പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയത്. ഇതിൽ 57 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളിലാണ് വിജയിച്ചത്.
മോദി ഏറ്റവും കൂടുതൽ പ്രചാരണങ്ങൾ നയിച്ചത് മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്– 22 റാലികള്‍. ഇവിടെ മോദി പങ്കെടുത്തു. എന്നാല്‍ 54 സീറ്റില്‍ 22 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 26 മണ്ഡലങ്ങളിലായി എട്ടു പ്രചാരണ റാലികളിലാണ് മോദി പങ്കെടുത്തത്. എന്നാൽ വിജയിച്ചത് ഒരു മണ്ഡലത്തിൽ മാത്രം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും സമാനമായിരുന്നു അവസ്ഥ. ഹിന്ദി ഹൃദയഭൂമിയിൽ ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാർട്ടിക്ക് കാലിടറി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. 63 ൽ മൂന്നിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം.
ഛത്തീസ്ഗഢിൽ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. 2013 ൽ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയത്.
മധ്യപ്രദേശിൽ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളിൽ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ലഭിച്ചതെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹിന്ദി ഹൃദയഭൂമിയില്‍ തീവ്ര ഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പിയുടെ മുഖ്യപ്രചാരകനായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലായി 58 തെരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. 42 ഇടത്ത് ബി.ജെ.പി തോറ്റപ്പോള്‍ 27 ഇടത്ത് വിജയം കണ്ടു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 27 പൊതുറാലികളില്‍ യോഗി എത്തി. ഇതില്‍ 37 മണ്ഡലങ്ങളില്‍ 21 ഇടത്ത് ബി.ജെ.പി വിജയിച്ചു. ഛത്തീസ്ഗഢില്‍ മൊത്തം 23 പൊതുയോഗങ്ങളിലാണ് യോഗി പങ്കെടുത്തത്. എന്നാല്‍ വിജയം ഒപ്പം നിന്നത് അഞ്ചിടത്ത് മാത്രം.