മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ അഞ്ചു വയസ് മാത്രമുളള ദലിത് ബാലിക അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് കാരേഗാവ് സ്വദേശിയായ ബാലിക അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. വീട്ടിൽ കക്കൂസില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തു പോയ ബാലികയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സഹോദരിക്കൊപ്പം പ്രാഥമികാവശ്യങ്ങൾക്കായി പുറത്തു പോയ ബാലിക തിരിച്ചു വന്നതോടെ അവശത പ്രകടിപ്പിച്ചു. വൈകാതെ കിടപ്പിലായി. അസുഖമാണെന്ന് തെറ്റിദ്ധരിച്ച വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടതോടെ കൂടുതൽ പരിശോധനകൾ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. വിശദമായ പരിശോധനയില്‍ കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു.
ദലിത് സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് അഹമ്മദ്‌നഗറിലെ വിവിധയിടങ്ങളില്‍ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ മറുപടി.