പ്രദീപ് കുമാർ സിങ് എന്ന ചെറുപ്പക്കാരൻ പ്രതീക്ഷ നൽകുകയാണ്. ഞാൻ എച്ച്ഐവി ബാധിതനാണ് അതിന് എന്താണ് എന്ന് മുഖത്ത് നോക്കി ചോദിക്കുന്ന പ്രദീപ് എയ്ഡ്സ് ബാധിച്ച് എല്ലാവരാലും പുറന്തളളപ്പെട്ട് നരകയാതന അനുഭവിക്കുന്ന ആയിരങ്ങൾക്ക് പ്രത്യാശ നൽകുകയാണ്. 2017 ൽ മിസ്റ്റർ മണിപ്പൂരിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രദീപ് കുമാർ താൻ എയ്ഡ്സ് ബാധിതനാണെന്ന് ലോകത്തിനു മുന്നിൽ തുറന്നു പറഞ്ഞത്.
2000 ത്തിലാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്.മയക്കുമരുന്നിന് അടിമയായിരുന്ന കാലത്ത് മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ചതോടെയാണ് പ്രദീപ്കുമാർ എച്ച്ഐവി ബാധിതാനായത്. രോഗബാധിതനായിട്ടും തളരാതെ പോരാടുകയായിരുന്നു അയാൾ. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി തുടങ്ങിയ ബോഡി ബില്‍ഡിങ് പിന്നീട് ജീവിതത്തിൽ വഴിത്തിരിവായി.
2012ല്‍ മിസ്റ്റര്‍ ദക്ഷിണേഷ്യ കിരീടവും അതേ വര്‍ഷം തന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ്കുമാര്‍ സ്വന്തമാക്കി. പിന്നാലെ അദ്ദേഹം എച്ച്ഐവി എയ്ഡ്സിനെതിരായ ബോധവത്കരണം നടത്തുന്നതില്‍ സജീവമായി ഇടപെട്ടു. മണിപ്പൂര്‍ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായി അദ്ദേഹത്തെയാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് പ്രദീപ്കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പുറത്തിറക്കിയത്. ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിന് എന്താ? എന്നാണ് പുസ്തകത്തിന്റെ പേര്.
രോഗബാധിതനാണെന്ന് അറിഞ്ഞതു മുതൽ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു പ്രദീപ്. എയ്ഡ്സ് ബാധിതനാണെന്ന് അറിഞ്ഞതോടെ ആരോഗ്യം മെച്ചപ്പെടുത്താനുളള മാർഗങ്ങൾ മാത്രമായിരുന്നു അയാൾ േതടിയത്. കഠിന വ്യായാമങ്ങൾ ചെയ്യരുതെന്ന് ഡോക്ടർമാർ പ്രദീപിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഡോക്ടറുടെ ഉപദേശം കേൾക്കാതെ പ്രദീപ് ഭാരം എടുത്ത് ഉയർത്തുന്നതൊക്കെ തുടർന്നു. ബോഡ് ബിൽഡിൽ സജീവമായ പ്രദീപ് 2006 നവംബർ 26 -ന് മിസ്റ്റർ മണിപ്പൂർ മത്സരത്തിൽ പങ്കെടുക്കുകയും 60 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടുകയും ചെയ്തു. . ഇന്ന് നാൽപ്പത്തിയഞ്ചുകാരനായ പ്രദീപ് മണിപ്പൂർ സർക്കാരിന്‍റെ കീഴിലുള്ള സ്പോർട്സ്, യുവജനകാര്യ വകുപ്പിന്‍റെ കായിക പരിശീലകനാണ്.