ഒരു ഇന്ത്യൻ ഗ്രാമത്തിൽ ആദ്യമായി നിർമിക്കപ്പെട്ട റോഡാണിതെന്നും അതിന്‍റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശപ്പെട്ടതാണെന്നമുള്ള അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി വരെ ഫോളോ ചെയ്യുന്ന പവൻ ദുരാനി എന്നയാളാണ് ഇത് ട്വീറ്റ് ചെയ്തത്. ചെരിപ്പുകൾ റോഡരികില്‍ ഊരിവെച്ച് നഗ്നപാദരായി നിൽക്കുന്ന കുട്ടികളാണ് ചിത്രത്തിൽ.
ചിത്രത്തിനു പിന്നിലെ യഥാർത്ഥ സംഭവം പുറത്തുവന്നതോടെ ദുരാനി പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും അതിനോടകം പലരും ഇത് റീട്വീറ്റ് ചെയ്യുകയും സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയും ചെയ്തിരുന്നു.
ചിത്രത്തിനു പിന്നിലെ സത്യം
ചിത്രത്തില്‍ കാണുന്ന റോഡ് യഥാർത്ഥത്തിൽ ഒരു ഇന്തോനേഷ്യൻ ഗ്രാമത്തിലേതാണ്. 2018 ഒക്ടോബറിൽ 'ദ ക്യുബക് ടൈംസ്' എന്ന വെബ്സൈറ്റ് ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇവര്‍ ടാർ ചെയ്ത റോഡ് കണ്ടത്. ഗ്രാമവാസികളില്‍ പലരും ചെരുപ്പ് അഴിച്ചുവെച്ചാണ് റോഡിലൂടെ നടന്നത്.