ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെ നരേന്ദ്രമോദിക്ക് വാർത്താ ചാനലിന്‍റെ പരിഹാസം. അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക്ക ടി.വിയിലാണ് മോദിയെ പരിസഹിച്ച് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപ്പുവായാണ് മോദിയെ ചിത്രീകരിച്ചത്.
മോദി അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തോടൊപ്പം ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും ചേര്‍ത്തായിരുന്നു പരിഹാസ വാർത്ത. കൂടാതെ അപ്പു എത്തി എന്ന ക്യാപ്ഷനും നൽകി. പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ റിങ എന്ന ഗാനവും ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ സംഭവം വിവാദവുമായി.
കാര്‍ട്ടൂണ്‍ വംശീയധിക്ഷേപമാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചാനലിന്റെ നടപടി മാന്യതക്കു ചേരുന്നതല്ലെന്നും നിരുത്തരവാദപരമാണെന്നും വിമർശനമുയരുന്നുണ്ട്.
മുന്‍പും സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണേഷ്യൻ വംശജരെ അധിക്ഷേപിക്കുന്നു എന്നായിരുന്നു വിമര്‍ശനം.
ബ്യൂനസ് ഐറിസില്‍ ജി20 ഉച്ചകോടിയ്ക്കായി പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ ചെലുത്തിയത് മുഴുവന്‍ ലോകത്തെ വന്‍ശക്തികളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനായിരുന്നു. ഇതില്‍ പ്രധാനമനായിരുന്നു ഇന്ത്യ,ജപ്പാന്‍, അമേരിക്ക ഉച്ചകോടി. ലോകസമാധാനത്തിനായി ഒന്നിച്ചുനില്‍ക്കുമെന്ന് പറഞ്ഞ് ഡോണള്‍ഡ് ട്രംപും, ഷിന്‍സോ ആബെയും മോദിയ്ക്ക് കൈകൊടുത്തത്തപോള്‍ പുതിയ കൂട്ടായ്മയെ ‘ജയ്’ എന്നാന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ, റഷ്യ, ചൈന കൂട്ടുകെട്ടിന്റെ ആവശ്യകതയും മോദി G20യില്‍ എടുത്തുപറഞ്ഞു. ഉച്ചകോടിയ്ക്കിടെ രാജ്യാന്തര യോഗാ സമ്മേളനവും നടന്നു. ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ എന്നായിരുന്നു മോദി സമ്മേളനത്തില്‍ പറഞ്ഞത്. യുക്രൈന്‍ പ്രശ്നവും അമേരിക്ക റഷ്യ ഭിന്നതയുമെന്നാം നിഴലിച്ചുനില്‍ക്കുന്നതിനിടെയാണ് ഉച്ചകോടി പുരോഗമിക്കുന്നത്., കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ട്രംപിന്റെ നിലപാടും നേതാക്കള്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് കാരണമാകും.
പത്തൊന്‍പത് രാഷ്ട്രതലവന്‍മാരും യൂറോപ്യന്‍ യൂണിന്‍ പ്രതിനിധിയുമടക്കം 20 നേതാക്കളാണ് ജി–20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.