കടലാസ് കയ്യിലില്ലാതെ മോദിയുമായി സംവാദത്തിനുണ്ടോ? രാഹുലിലിന് സ്മൃതിയുടെ അമേഠി കൗണ്ടർ

smriti-rahul
SHARE

രാഹുൽ ഗാന്ധിയുടെ റാഫേൽ ചലഞ്ചിന് സ്മൃതി ഇറാനിയു‍ടെ അമേഠി കൗണ്ടർ. ''പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്യണമെങ്കിൽ വരൂ, ഒരു പേപ്പർ പോലും കയ്യിലില്ലാതെ മോദിയുമായി സംവാദത്തിന് തയ്യാറാണോ? അമേതിയിലെ ഗ്രാമപഞ്ചായത്തുകളുടെ പേരുകൾ പറയാനാകുമോ?'', ഇറാനി വെല്ലുവിളിച്ചു. 

ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ തന്നെ കോൺഗ്രസിൻറെ ഉരുക്കുകോട്ടയാണ് അമേഠി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനോട് സ്മൃതി ഇറാനി പരാജയപ്പെട്ടതും ഇതേ മണ്ഡലത്തിൽ വെച്ചാണ്. എങ്കിലും രാഹുലിൻറെ ഭൂരിപക്ഷം കുറക്കാൻ ഇറാനിക്ക് കഴിഞ്ഞിരുന്നു. 

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്നും പറയുന്ന സമയത്ത് പറയുന്ന ഇടത്ത് വരാം.മെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ''അനില്‍ അംബാനിയുടെ എച്ച്.എ.എല്ലിനെയും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളേയും ജെറ്റുകളുടെ വിലവിവരങ്ങളേയും കുറിച്ച് ഞാന്‍ സംസാരിക്കും. പ്രധാനമന്ത്രിയാണ് ഇതെല്ലാം ചെയ്തതെന്ന് പ്രതിരോധ മന്ത്രി വ്യക്തമായി പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. പുലര്‍ച്ചെ രണ്ടുമണിക്കാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. പ്രധാനമന്ത്രിക്ക് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല'', രാഹുൽ ആഞ്ഞടിച്ചു. 

നോട്ടുനിരോധനം ഗുണമായത് മോദിയുടെ സുഹൃത്തുക്കളായ ചില ബിസിനസുകാർക്കു മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഛത്തീസ്ഗഢിലെ ഭരണത്തിനുമുണ്ടായിരുന്നു വിമർശനം. പതിനഞ്ചുവര്‍ഷക്കാലം ഛത്തീസ്ഗഢ് ഭരിച്ചിട്ടും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ മുഖ്യമന്ത്രി രമണ്‍സിങ് പരാജയപ്പെട്ടിരിക്കുകയാണ്. പതിനഞ്ചുവര്‍ഷമായി രമണ്‍ സിങ് അധികാരത്തിലുണ്ട്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നാലരവര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലവസരമുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ഇരു സര്‍ക്കാറുകളും പരാജയപ്പെട്ടിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയിലെ ഒഴിവുകള്‍ നികത്തുമെന്നും അധികാരത്തിലെത്തി പത്തുദിവസത്തിനുള്ളിൽ കര്‍ഷകരുടെ കടം എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പു പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

MORE IN INDIA
SHOW MORE