മകന്റെ മൃതദേഹം ആരും കാണാതെ പൊതിഞ്ഞെടുത്ത അച്ഛന്‍; കണ്ണീര്‍ഭാരം; ദാരുണം

father-carried-son-s-deadbody
കടപ്പാട്; CNN
SHARE

കശ്മീരിലെ ഒരു സാധാരണ തൊഴിലാളിയായ മുഹമ്മദ് സുൽത്താൻ 30 കൊല്ലത്തെ ജീവിതത്തിനിടിയിൽ ഭാരമേറിയ ഒരുപാട് ചുമട് എടുത്തിട്ടുണ്ട്. പക്ഷെ കഴിഞ്ഞദിവസം മുഹമ്മദ് ആരും കാണാതെ കമ്പളിപ്പുതപ്പിനുള്ളിൽ പൊതിഞ്ഞ് കൊണ്ടുവന്നത് ജീവിതത്തിലെ ഏറ്റവും ഭാരമേറിയതായി. ആംബുലൻസ് ലഭിക്കാത്തതിനെതുടർന്ന് ഒരു രാത്രി മുഴുവൻ ഇയാൾ നെഞ്ചോട് ചേർത്ത് ബസിൽ കൊണ്ടുവന്നത് തണുത്തുറഞ്ഞ രണ്ടുവയസുകാരൻ മകന്റെ മൃതശരീരമായിരുന്നു. 

രണ്ടു വയസുകാരന്‍ മനാന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കിഷ്ത്‌വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചില മരുന്നുകള്‍ നല്‍കിയെങ്കിലും ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മുവിലേക്ക് പോകാന്‍ ആംബുലന്‍സ് വിട്ടുകിട്ടാനായി കിഷ്ത്‌വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അംഗ്രേസ് സിങ് റാണയെ സമീപിച്ചെങ്കിലും അയാളത് അവഗണിച്ചുവെന്ന് സുല്‍ത്താനും ബന്ധുവായ മുസാഫര്‍ ഹുസൈനും പറഞ്ഞു.

തുടര്‍ന്ന് അബാബീല്‍ എന്ന സന്നദ്ധസംഘടനയുടെ സഹായം തേടിയെങ്കിലും ആംബുലന്‍സിന് പണം നല്‍കാനില്ലാത്തതു കൊണ്ട് അതും നടന്നില്ല. സംഘടനയുടെ പ്രവര്‍ത്തകര്‍ പണം സമാഹരിച്ച് എത്തിയപ്പോള്‍ വൈകിപ്പോയിരുന്നു. ആംബുലന്‍സ് തരപ്പെടുത്തി ജമ്മുവില്‍ എത്തിയപ്പോഴേക്കും വിധി മനാന്റെ ജീവന്‍ കവര്‍ന്നെടുത്തിരുന്നു.

പിന്നീട് മൃതദേഹം കിഷ്ത്‌വാറിലേക്ക് എത്തിക്കാനുള്ള പരിശ്രത്തിലായിരുന്നു. പലരോടും അപേക്ഷിച്ചു. ആരും ചെവിക്കൊണ്ടില്ല. മകന്റെ മരവിച്ച ശരീരവുമായി ആറു മണിക്കൂര്‍ ജമ്മു ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നു. ഒടുവിലാണ് മൃതശരീരം ആരും കാണാതെ പൊതിഞ്ഞ് ബസില്‍ പോകാന്‍ തീരുമാനിച്ചതെന്ന സുല്‍ത്താന്‍ പറയുന്നു.

230 കിലോമീറ്റര്‍ ദൂരം ബസില്‍ മരവിച്ച കുഞ്ഞുശരീരവുമായി യാത്രചെയ്യേണ്ട ഗതികേട് ആർക്കും വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ് സുൽത്താൻ എന്ന് പേരുള്ള ദരിദ്രപിതാവ്. മൃതശരീരമാണെന്നറിഞ്ഞാല്‍ ബസിലും യാത്ര നിഷേധിച്ചാലോയെന്ന് ഭയന്നാണ് പുതപ്പില്‍ പൊതിഞ്ഞെടുത്തത്.

റാണയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അല്‍പം കരുണയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മനാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുമായിരുന്നുവെന്ന് സുല്‍ത്താന്‍ ദുഖത്തോടെ പറഞ്ഞു. ജമ്മുവിലെ ആശുപത്രിയില്‍ മനാനെ എത്തിച്ച ആംബുലന്‍സ് സൗകര്യമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ബസില്‍ ഒളിപ്പിച്ച് മനാന്റെ ശരീരം നാട്ടിലെത്തിക്കേണ്ടി വരില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കി. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ ശരീരം മറവു ചെയ്തു.

MORE IN INDIA
SHOW MORE