രണ്ടാഴ്ച മുൻപ് മഹാരാഷ്ട്ര സർക്കാർ വെടിവച്ചുകൊന്ന നരഭോജിക്കടുവ ‘അവ്നി’യുടെ കുഞ്ഞുങ്ങളെ ജീവനോടെ കാട്ടിൽ നിന്നും കണ്ടെത്തി. കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം മഹാരാഷ്ട്ര സര്‍ക്കാരും സ്ഥിരീകരിച്ചു. കുഞ്ഞുങ്ങൾ രണ്ടും പൂർണആരോഗ്യമുള്ളവരാണ്. കടുവ കുഞ്ഞുങ്ങളെ പുനരധിവസിപ്പാക്കാനുള്ള നടപടികളും സർക്കാർ കൈകൊണ്ടിട്ടുണ്ട്.
പതിമൂന്ന് പേരുടെ ജീവനെടുത്തെന്നാരോപിച്ചാണ് അവ്‌നി എന്ന പെൺക്കടുവയെ വെടിവച്ചുക്കൊന്നത്. ഇൗ സംഭവം മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വമ്പൻ പ്രതിഷേധമാണ് കടുവയെ കൊന്നതിനെതിരെ ഉയർന്നത്.
ആറു വയസ്സുണ്ടായിരുന്ന അവ്‌നി 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. അവ്‌നിയെ കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു അവ്നിയെ കൊല്ലാനുള്ള തീരുമാനമെടുത്തതിനെതിരെ രാഷ്ട്രപതിക്കു വരെ അപേക്ഷ പോയിരുന്നു. എന്നാൽ കടുവ അതീവ അപകടകാരിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.