രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ കവർച്ചാക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കവർച്ച ചെയ്ത 5.78 കോടിയില്‍ പകുതിയിലധികം നോട്ടുകള്‍ നോട്ടു നിരോധനം ചതിച്ചതോടെ കത്തിച്ചു കളയേണ്ടി വന്നതായാണ് മോഷ്ടാക്കളുടെ വെളിപ്പെടുത്തൽ. 2016 ഓഗസ്റ്റിലാണ് രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ കവർച്ച നടന്നത്. സേലം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും ചെന്നൈയിലെ റിസര്‍വ് ബാങ്ക് സോണല്‍ ഓഫീസിലേക്ക് പണവുമായി പോയ ട്രെയിനിലാണ് കവർച്ച നടന്നത്. രണ്ട് വർഷത്തിനു ശേഷമാണ് കേസിൽ മോഷ്ടാക്കൾ അറസ്റ്റിലാകുന്നത്.
വൃദ്ധാചലത്തിനും ചിന്നസേലത്തിനും ഇടയില്‍ വെച്ച് ഓഗസ്റ്റ് 9, 2016 നായിരുന്നു മോഷ്ടാക്കൾ മോഷണം നടത്തിയത്. പിറ്റേന്ന് ട്രെയിന്‍ എഗ്മൂര്‍ സ്‌റ്റേഷനില്‍ എത്തിയതോടെ മോഷണ വിവരം പുറത്തു വരികയും ചെയ്തു. ചെന്നൈയിലെ റിസര്‍വ് ബാങ്ക് സോണല്‍ ഓഫീസിലേക്ക് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പണം കൊണ്ടുപോയത്. പ്രത്യേക കംപാര്‍ട്ട്‌മെന്റ് ഒരുക്കി 226 പെട്ടികളിലായി ആകെ 342 കോടി രൂപയാണുണ്ടായിരുന്നത്. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
പൊലീസ് പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും കിട്ടിയില്ല. കംപാർട്ട്മെന്റിന്റെ മുകൾ ഭാഗം തുരന്നാണ് പണം മോഷ്ടിച്ചതെന്ന് സ്‌പെഷ്യല്‍ ടീമായ സിബിസിഐഡി സ്ഥിരീകരിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷമാണ് കേസിൽ സാങ്കേതിക തെളിവുകൾ ലഭിച്ചതും.
5.78 കോടിയോളം രൂപം കംപാർട്ട്മെന്റിന്റെ മുകൾ ഭാഗം ഡ്രിൽ ഉപയോഗിച്ച് തുരന്ന് മോഷ്ടിച്ചു. ഒന്നരകോടിയോളം രൂപ മുടക്കി പ്രതികൾ മധ്യപ്രദേശിൽ വസ്തുവകകൾ വാങ്ങി. ബാക്കി തുക കൈവശം ഇരിക്കെവേ ബിജെപി സർക്കാർ നവംബർ 8–ാം തീയതി അപ്രതീക്ഷിതമായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചു. ഇതോടെ കൈവശമുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറിയെടുക്കാൻ മോഷ്ടാക്കൾക്ക് കഴിയാതെ പോയി.
നോട്ടുകൾ മാറിയെടുക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും ദാരുണമായി പരാജയപ്പെട്ടു. തുടർന്നാണ് രണ്ട് കോടിയോളം രൂപ കത്തിച്ചു കളയാൻ തീരുമാനിക്കുകയായിരുന്നു. ഈ ഒക്ടോബർ 12 –ാം തീയതി മധ്യപ്രേദശിൽ നിന്ന് പിടിയിലായ ബി ദിനേഷ്( 38), ആർ റോഹൻ(29), എന്നിവരാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നാണ് നാലോ അഞ്ചോ പേർ ചേർന്ന സംഘമാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ സംഘം നിഗമനത്തിൽ എത്തി. തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.
മധ്യപ്രദേശിൽ ഉപയോഗിച്ചിരുന്ന ചില നമ്പരുകളിലെ സാമ്യം മനസിലാക്കിയ പൊലീസ് വടക്കേ ഇന്ത്യയില്‍ സ്ഥിരം കുറ്റകൃത്യം നടത്തിയിരുന്ന മദ്ധ്യപ്രദേശില്‍ നിന്നുളള ഗ്യാംഗുകളിലേക്ക് എത്തുകയായിരുന്നു. സെന്‍ട്രല്‍ ഇന്റലിജന്റ്‌സിന്റെ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് കുറ്റവാളികളെ കണ്ടെത്തിയത് സേലം ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങളും സേലം മുതല്‍ വില്ലുപുരും വരെയുള്ള ജില്ലകളിലെ ഹൈവേകളിലെ ടോള്‍ പ്ലാസകളിൽ നിന്നും സംശയാസ്പദ സാഹചര്യത്തിലുള്ളവരും അവരുടെ വാഹനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം നടന്നത്. 226 പെട്ടികളിലായി 342 കോടി രൂപ ഉണ്ടായിരുന്നുവെങ്കിലും ഇത്രയധികം പെട്ടികൾ കൊണ്ടുപോകുകയെന്നത് ദുഷ്കരമായതിനാൽ അഞ്ച്കോടിയോളം രൂപ അടങ്ങിയ പെട്ടികൾ കടത്തുകയായിരുന്നുവെന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.