തെലുങ്കായില്‍ കോൺഗ്രസ് നേതാവിന്‍റെ ഭാര്യ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സാധാരണമെന്നു തോന്നാം. എന്നാൽ അസാധാരണമായി നടന്നത് അതൊന്നുമല്ല, ബിജെപിയില്‍ അംഗമായിരുന്നത് വെറും 10 മണിക്കൂറുകൾ മാത്രം. മണിക്കൂറുകൾക്കകം തിരികെ കോൺഗ്രസിൽ. തന്‍റെ തീരുമാനം പ്രവർത്തകരിൽ വളരെയധികം വിഷമമുണ്ടാക്കിയെന്നാണ് നേതാവ് പറയുന്നത്. തെലുങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് മണിക്കൂറുകൾ കൊണ്ട് ബിജെപിയിൽ ചേർന്ന് തിരികെയെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ ലക്ഷ്മണന്‍റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. വൈകുന്നേരമായപ്പോൾ പുനരാലോചന. ഒട്ടും താമസിച്ചില്ല, താൻ എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് പദ്മിനി അറിയിച്ചു. രാത്രിയോടെ തിരികെ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിവുളള വ്യക്തിയാണ് പദ്മിനിയെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും തെലുങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നാണ് ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് രാജനരസിംഹ പ്രതികരിച്ചത്.