ഗാസിയാബാദിലെ ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തുക്കളിൽ ഒരാളുടെ ജൻമദിന പാർട്ടിക്കായി എത്തിയ പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സെപത്ബർ 25 നാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നതെങ്കിലും ഏറെ വൈകിയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഉറക്കഗുളിക കലർത്തിയ പാനീയം നൽകിയ ശേഷം പതിനാറുകാരിയെ അഞ്ച് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ ബെർത്ത്ഡേ പാർട്ടിക്ക് പോയ പെൺകുട്ടിക്ക് ഉറക്ക ഗുളിക കലർത്തിയ പാനീയം കുടിക്കാൻ നൽകി. പാനീയം കുടിച്ചശേഷം ബോധരഹിതയായ പെൺകുട്ടിയെ ബാസറിയ മാർക്കറ്റ് റെയിവേ റോഡിലുളള ഹോട്ടലിലെത്തിച്ച് അഞ്ചു യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യുവാക്കൾ ചിത്രീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങൾ പുറത്തറിയിക്കുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ കൊല്ലുമെന്നായിരുന്നു യുവാക്കളുടെ ഭീഷണി. എന്നാൽ പെൺകുട്ടി ഈ വിവരം പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നെന്ന് എസ്‌പി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ യുവാക്കൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസടുത്തു. യുവാക്കൾക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തി കേസെടുത്തു. അഞ്ചുപേരിൽ ഒരാളെ അറസ്റ്റ് ചെയ്തതായും നാലുപേർ ഇപ്പോഴും ഒളിവിലാണെന്നും എസ്‌പി പറഞ്ഞു.