മോർച്ചറി ഇല്ല; നടുറോഡിൽ രണ്ട് സ്ത്രീകളുടെ പോസ്റ്റമോർട്ടം, പ്രതിഷേധം

AutopsyOnRoad
SHARE

രാജസ്ഥാനിലെ ബാര്‍മറില്‍ ഷോക്കേറ്റ് മരിച്ച രണ്ട് സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് നടുറോഡില്‍. പ്രദേശത്ത് മോര്‍ച്ചറി ഇല്ലാത്തതിനാല്‍ മാനുഷിക പരിഗണന നല്‍കി പോസ്റ്റ്മോര്‍ട്ടം റോഡില്‍ വെച്ച് നടത്തിയതെന്നാണ് അധികൃതരുടെ ന്യായീകരണം.

ടെറസിന് മുകളിലെ തുണികള്‍ വിരിക്കുന്നതിനിടെ ഇലക്ട്രിക് കമ്പിയില്‍ നിന്നും മായ കന്‍വാര്‍ എന്ന യുവതിക്ക്  ഷോക്കേല്‍ക്കുകയായിരുന്നു. മായയുടെ നിലവിളി കേട്ട് ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ച ഭർത്താവിന്റെ അമ്മ രാജാദേവിക്കും ഇവരുടെ ഭര്‍ത്താവ് പദം സിംങിനും ഷോക്കേറ്റു. മൂവരെയും ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗാന്ദ്ര പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും മായയും രാജാദേവിയും മരണപ്പെടുകയായിരുന്നു. പദം സിംങിനെ വിദഗ്ധ ചികിത്സക്കായി ബര്‍മറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മരണം സ്ഥിരീകരിച്ചതോടെ രാജ ദേവിയുടെയും മായയുടെയും മൃതദേഹങ്ങള്‍ ഡോക്ടര്‍മാര്‍ നടുറോഡില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. 

പ്രദേശത്ത് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി ഇല്ലാത്തതിനാല്‍ മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ മനുഷ്യത്വത്തിന്റെ പേരിലാണ് റോഡില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം, ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ റോഡില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് ഇതാദ്യമായല്ലെന്നും നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംഭവം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതരോട് വിശദീകരണം തേടി.

MORE IN INDIA
SHOW MORE