തങ്ങള്‍ കളി തുടങ്ങിയിട്ടേയുള്ളൂവെന്നും വരുംദിവസങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ കീഴില്‍ നടന്ന ഓരോ കള്ളത്തരങ്ങളും പാര്‍ട്ടി തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയ്ക്ക് അനുകൂലമായി നില്‍ക്കുക വഴി മോദി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘അഴിമതി ഇല്ലാതാക്കുമെന്ന അവകാശവാദവുമായി അധികാരത്തിലെത്തിയ ആൾ തന്നെ അനില്‍ അംബാനിക്ക് 30,000 കോടി കൊടുത്തിരിക്കുകയാണ്. കളി തുടങ്ങിയിട്ടേയുള്ളൂ. കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകാന്‍ പോകുന്നതേയുള്ളൂ’ റാഫേല്‍, വിജയ് മല്യ, ലളിത് മോഡി, നോട്ടുനിരോധനം ഗബ്ബാര്‍ സിങ് ടാക്‌സ് എന്നിവയിലെല്ലാം ഒരു കള്ളത്തരമുണ്ട്. നരേന്ദ്രമോദിയൊരു കാവല്‍ക്കാരനല്ല കള്ളനാണെന്ന് ഒന്നിനു പിറകേ ഒന്നായി നമ്മള്‍ തെളിയിക്കും.’ രാഹുല്‍ പറയുന്നു. അമേത്തിയില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാൻസ്വാ ഒലോദ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തല്‍ നടത്തിയത്. റാഫേല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് ഒലോദ് പറഞ്ഞത്.
കളി തുടങ്ങിയേ ഉള്ളൂ; മോദിയുടെ ഓരോ കള്ളങ്ങളും പൊളിക്കും; അമേത്തിയില്‍ രാഹുല്‍
SHOW MORE