വോട്ടു തേടി ഇനി വരേണ്ട; ബിജെപിയോട് യുപിയിലെ സമുദായ സംഘടനകൾ

bjp
SHARE

ഉത്തര്‍പ്രദേശില്‍ വോട്ടു തേടി ബിജെപി ഇനി തങ്ങളുടെ അടുത്തേക്ക് വരണ്ടയെന്ന് യുപിയിലെ സമുദായ സംഘടനകള്‍. ഓൾ ഇന്ത്യ ബ്രാഹ്മൺ മഹാസഭയുൾപ്പെടെ 38 സംഘടനകളാണ് ബിജെപിക്കെതിരെ രംഗത്തെതിയത്. എസ്.സി/എസ്.ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് അതൃപ്തിക്ക് കാരണം. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മധ്യ ലക്നൗവിലെ ഹസ്രത്ജംഗിൽ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനായി സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തി. ഇതാണ് സംഘടനകളെ പ്രകോപ്പിച്ചത്. ഈ ഭേദഗതി കേന്ദ്രസര്‍ക്കാർ പിൻവലിക്കണമെന്നാണു സംഘടനകളുടെ ആവശ്യം. വനിതാ കമ്മിഷൻ, ദലിത് കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷൻ പോലെ സവർണ കമ്മിഷനും വേണമെന്നു ബ്രാഹ്മൺ മഹാസഭ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചു. അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ജനങ്ങളുടെ താൽപര്യം മനസ്സിലാക്കാത്ത ആർഎസ്എസ് മേധാവി ‍മോഹൻ ഭഗവത് മാനസിക തകരാറിനു ചികിത്സ തേടണമെന്നും തിവാരി പറഞ്ഞു.

യുപിയിലെ ബരബങ്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വോട്ടുചോദിച്ചു മന്ത്രിമാർ ഗ്രാമങ്ങളിലേക്കു പ്രവേശിക്കരുതെന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. തുടർന്ന് എന്തെങ്കിലും സംഭവിച്ചാൽ അതിനു മന്ത്രിമാർ തന്നെയായിരിക്കും ഉത്തരവാദികളെന്നും സംഘടനകൾ വ്യക്തമാക്കി.അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കാത്തതിന്റെ പേരില്‍ ആര്‍എസ്എസ് ബിജെപിക്കതിരെ പരസ്യമായി അതൃപ്തി പ്രകടപ്പിച്ചതിന് പിന്നാലെ സമുദായ സംഘടനകളും രംഗത്ത് വന്നത് പാര്‍ട്ടിക്ക് ക്ഷീണമായി മാറിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനുനയ നീക്കത്തിന് ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

MORE IN INDIA
SHOW MORE