സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് രണ്ടാഴ്ച; ഒരു വിവരവുമില്ലെന്ന് ഭാര്യ, ആശങ്ക; പ്രതിഷേധം

sanjeev-new
SHARE

മോദി സര്‍ക്കാരിന്‍റെ വിമര്‍ശകനായ ഗുജറാത്തിലെ മുൻഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. എന്നാൽ അറസ്റ്റിന് ശേഷം സഞ്ജീവ് ഭട്ടിനെക്കുറിച്ച് ഒരു വിവരവുമില്ല. സഞ്ജീവ് ഭട്ടിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനായിരുന്നു കീഴ്കോടതി ഉത്തരവ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. എന്നാല്‍, കഴിഞ്ഞ 14 ദിവസമായി ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നു കാണിച്ച് ഭട്ടിന്റെ ഭാര്യ ശ്വേത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്.

ഇത് ശ്വേത സഞ്ജീവ് ഭട്ട് ആണ്. ഇന്നെനിക്കു പങ്കുവയ്ക്കാന്‍ വിവരങ്ങളൊന്നുമില്ല. സഞ്ജീവിന്റെ അവസ്ഥയെന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അറിയുകയോ സംസാരിക്കുകയോ ചെയ്തിട്ട് 12 ദിവസങ്ങളായി. ശ്വേത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സഞ്ജീവ് ഭട്ടിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ശ്വേതയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

#EnoughIsEnough, #WhereIsSanjivBhatt എന്നിവയടക്കമുള്ള ഹാഷ്‍ടാഗുകളിൽ സമൂഹമാധ്യമങ്ങളൊന്നടങ്കം ശ്വേതയുടെ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്. സഞ്ജീവ് ഭട്ട് എവിടെയെന്ന് വ്യക്തമാക്കുക, അദ്ദേഹത്തിന് ജാമ്യമനുവദിച്ച് ഉടന്‍ തന്നെ പുറത്തുവിടുക എന്നീ ആവശ്യങ്ങളുയര്‍ത്തി സോഷ്യല്‍ മീഡിയ ക്യാംപയിനും നടക്കുന്നുണ്ട്.

അഭിഭാഷകർക്കോ കുടുംബാംഗങ്ങൾക്കോ സഞ്ജീവിനെ കാണാനോ വിവരങ്ങൾ തിരക്കാനോ അവസരം ലഭിക്കുന്നില്ല. മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സെപ്റ്റംബർ 24ന് സഞ്ജീവിനെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ വിട്ടയയ്ക്കും. സഞ്ജീവിന്റെ അഭിഭാഷകർ ജാമ്യാപേക്ഷയുമായി അന്ന് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 

ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന കുറ്റം ആരോപിച്ചാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്. രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസിൽ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. 2002ലെ ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയത് സഞ്ജീവ് ഭട്ട് ആയിരുന്നു. ഈകേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് ആറുപേർ കൂടിപ്രതികളാണ്. 

MORE IN INDIA
SHOW MORE