'ദുഷ്ടശക്തികൾ എന്നെ സ്വാധീനിച്ചു', ആത്മഹത്യാക്കുറിപ്പ്, ദുർമന്ത്രവാദമോ കാരണം?

kunal-trivedi
SHARE

അഹമ്മദാബാദിൽ ഫ്ലാറ്റിൽ ബിസിനസുകാരനും ഭാര്യയും മകളും മരണപ്പെട്ടതിൽ ദുരൂഹത വർദ്ധിപ്പിച്ച് ആത്മഹത്യാക്കുറിപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുണാല്‍ ത്രിവേദിയെയും കുടുംബത്തെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യ കവിതയെയും മകള്‍ ഷ്രീനെയും വിഷം ഉള്ളിൽ ചെന്ന നിലയിലും കുണാലിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുണാൽ ഭാര്യയെയും മകളെയും വിഷം കൊടുത്ത് കൊന്ന ശേഷം സ്വയം തൂങ്ങി മരിക്കുകയാകാമെന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് ഫ്ലാറ്റിലെത്തിയപ്പോൾ കുനാലിന്റെ അമ്മ ജയ്ശ്രീബെൻ അബോധാവസ്ഥയിലായിരുന്നു. പലതവണ വിളിച്ചിട്ടും കുനാൽ ഫോൺ എടുക്കാത്തതിനെ തുടർന്നു ബന്ധുക്കളും പൊലീസും ചേർന്നുള്ള പരിശോധനയിലാണു മരണവിവരം അറിഞ്ഞത്

‘ദുഷ്ടശക്തികളുടെ സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നു ഫ്ലാറ്റിൽനിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയ്ശ്രീബെന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ എന്തെങ്കിലും പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എച്ച്.ബി. വഗേല വ്യക്തമാക്കി. കുനാലിന്റെ വീട്ടിൽനിന്നു ഹിന്ദിയിലെഴുത്തിയ മൂന്നുപേജ് ആത്മഹത്യാക്കുറിപ്പു കണ്ടെടുത്തു. ‘ദുഷ്ടശക്തി’കളാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നാണു അമ്മയെ അഭിസംബോധന ചെയ്തുള്ള കത്തിൽ പറയുന്നത്. 

എല്ലാവരും ഞാൻ മദ്യപാനി ആണെന്ന് പറയുന്നു. എന്നാൽ ഒരു പരിധി വിട്ട് ‌ ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷേ, ദുഷ്ടശക്തികൾ എന്റെ ദൗർബല്യങ്ങളെ സ്വാധീനിക്കുകയായിരുന്നു. അമ്മേ, നിങ്ങളും എന്നെ മനസ്സിലാക്കിയില്ല. ഇങ്ങനെയൊരു ആരോപണം വന്ന ആദ്യനാളിൽ തന്നെ അമ്മ എന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. ആത്മഹത്യയെന്ന വാക്ക് എന്റെ നിഘണ്ടുവിൽ പോലും ഇല്ലായിരുന്നു. ഇതുവരെ ആലോചിച്ചിട്ടുമില്ല. ദുർമന്ത്രവാദത്തെപ്പറ്റി പലതവണ ഞാൻ പറഞ്ഞിരുന്നു. പക്ഷേ അമ്മ വിശ്വസിച്ചില്ല. ജിഗ്നേഷ്ഭായ്, നിങ്ങളുടെ ഉത്തരവാദിത്തമാണിത്. സിംഹം യാത്ര പറയുകയാണ്. അവസ്ഥകൾ എല്ലാവരും കണ്ടതാണ്. പക്ഷേ, ആരും ഒന്നും ചെയ്തില്ല..’ഇതാണ് കുനാൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. 

MORE IN INDIA
SHOW MORE