തങ്ങൾക്ക് വോട്ടു ചെയ്താൽ രാമപാത നിർമിച്ചുതരാമെന്ന വാഗ്ദാനവുമാി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‍വിജയ് സിങ്ങ് രംഗത്ത്. അധികാരത്തിലേറ്റിയാൽ നർമദ പരിക്രമ പാത നിർമിച്ചു നൽകാമെന്നും ദിഗ്‍വിജയ് സിങ്ങ് ഉറപ്പു നൽകി.
ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭാതിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ഇപ്പോൾ അധികാരത്തിലുള്ള ബിജെപി രാമപാത നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിൻറെ അതിർത്തി വരെ രാമപാത നിര്‍മിക്കുമെന്ന കോൺഗ്രസിൻറെ വാഗ്ദാനം.
മൃദുഹിന്ദുത്വ സമീപനമാണോ കോൺഗ്രസ് സ്വീകരിക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൃദുഹിന്ദുത്വമോെ തീവ്രഹിന്ദുത്വമോ അല്ല തങ്ങളുടെ അജണ്ടയെന്നായിരുന്നു ഉത്തരം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് ഗോശാലകൾ നിര്‍മിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1993 മുതൽ 2003 വരെയുള്ള തൻറെ ഭരണകാലത്ത് ഏതെങ്കിലും രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടോ തെളിയിച്ചു കാണിക്കാമോ എന്നും സിങ്ങ് വെല്ലുവിളിച്ചു.