കശ്മീരിൽ സൈന്യത്തിന് നേരെ കല്ലേറിയുന്നവരെ കുടുക്കാൻ പുതിയ തന്ത്രം ആവഷ്കരിച്ച് പൊലീസ്. കല്ലേറുകാരുടെ കൂട്ടത്തില്‍ അവരില്‍ ഒരാളായി നുഴഞ്ഞുകയറി നേതൃത്വം നല്‍കുന്നവരെ പിടികൂടുകയാണ് കശ്മീര്‍ പൊലീസിന്‍റെ പദ്ധതി.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷമാണ് സൈന്യത്തിന് നേരെ ശക്തമായ കല്ലേറ് നടക്കാറുളളത്. ഇന്നലെ നമസ്കാരത്തിന് ശേഷം കല്ലേറ് നടന്നെങ്കിലും സൈന്യം തിരിച്ചടിച്ചില്ല. ടിയര്‍ ഗ്യാസ് പ്രയോഗമോ ലാത്തി ചാര്‍ജോ നടത്താന്‍ സൈന്യം തയ്യാറായില്ല. കല്ലേറ് നടന്നപ്പോള്‍ പരമാവധി ഇതില്‍ നിന്നും ഒഴിഞ്ഞുമാറി സിആര്‍പിഎഫ് കാത്തിരുന്നു. 100ല്‍ അധികം കല്ലേറുകാരെ രണ്ട് പേരാണ് നയിച്ചത്.
എന്നാല്‍ ഉടന്‍ തന്നെ സൈന്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ ചിതറിയ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും തിരിച്ചറിഞ്ഞ രണ്ട് പേരേയും പൊലീസുകാര്‍ പിടികൂടി. കല്ലെറിഞ്ഞവര്‍ വാ പൊളിച്ച് നോക്കി നില്‍ക്കെ ഇവര്‍ക്കിടയില്‍ നിന്നുളള മുഖം മറച്ചെത്തിയ പൊലീസുകാര്‍ നേതൃത്വം നല്‍കിയവരെ കൈയ്യോടെ പിടികൂടി.
പിന്നീട് കാത്തിരുന്ന വാഹനങ്ങളിലേക്ക് ഇവരെ കൊണ്ടുപോയി. കൂടാതെ കല്ലേറുകാരെ പേടിപ്പിക്കാനായി കളിത്തോക്കാണ് പൊലീസുകാര്‍ കൈയ്യില്‍ കരുതിയിരുന്നത്. സംഭവത്തിന് പിന്നാലെ കല്ലേറു നടത്തിയവര്‍ പ്രതിഷേധം നിര്‍ത്തി വച്ച് കൂട്ടം തെറ്റി തിരികെ പോയി. നേരത്തെ 2010ലും സമാനമായ തന്ത്രം പൊലീസ് പയറ്റിയിരുന്നു.
കഴിഞ്ഞ ദിവസം കശ്മീര്‍ പൊലീസ് മേധാവിയായി ദില്‍ബാഗ് സിങ്ങിന് ചുമതല നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തിടെ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളെ വിട്ടുകിട്ടുന്നതിനു ഭീകരന്‍റെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽനിന്നും മോചിപ്പിച്ചതിന് പൊലീസ് മേധാവിയായിരുന്ന എസ് പി വൈദിനെ തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു.