മോദി സര്‍ക്കാരിന്റെ വിമര്‍ശകനായ ഗുജറാത്തിലെ മുൻഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിൽ. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടിയാണ് നടപടി. 2002ലെ ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയത് സഞ്ജീവ് ഭട്ട് ആയിരുന്നു.
രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസിൽ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. ബനസ്കന്ദയിൽ ഡിസിപിയായിരുന്ന സമയത്ത് 1998ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. ഔദ്യോഗികസ്ഥാനം ദുരുപയോഗംചെയ്ത് ക്രിമിനൽകേസ് ചമച്ചകേസിൽ, ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്ന് ഗുജറാത്ത് സിഐഡി അറിയിച്ചു.
പിന്നാലെയാണ്, സഞ്ജിവ് ഭട്ടിനെ അറസ്റ്റുചെയ്തതായി പൊലീസ് വൃത്തങ്ങൾ സൂചന നൽകിയത്. ഈകേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് ആറുപേർകൂടിപ്രതികളാണ്. ഇവരേയും ചോദ്യംചെയ്തുവരുന്നു.
2002ലെ ഗുജറാത്ത്കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നതരത്തിൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയത് ഭട്ടായിരുന്നു. മോദി സർക്കാരിനെതിരെ കടുത്തവിമർശനം ഉന്നയിക്കുന്ന വ്യക്തികൂടിയായ അദ്ദേഹത്തെ, 2015ൽ പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ അനുയായികളുള്ള ഭട്ട് നിരന്തരം ബിജെപി കേന്ദ്രങ്ങളെ വിമര്‍ശിക്കുന്നയാളാണ്.