ശിവസേന മോദി സര്‍ക്കാരിനെ തുണക്കില്ല; ബിജെഡിയും ഇറങ്ങിപ്പോയി: ബഹളം

narendra-modi-1
SHARE

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിൽ ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കില്ല. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേന തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിക്കുന്ന വിപ്പ് പിന്‍വലിച്ചതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ബിജെപിയെ വിമര്‍ശിച്ച് ശിവസേന  മുഖപത്രം സാമ്നയിൽ ലേഖനം പ്രസിദ്ധീകരിച്ചു. സര്‍ക്കാരിനെ സമര്‍ദത്തിലാക്കുന്ന നീക്കമാണ് ശിവസേനയുടേത്. അവിശ്വാസപ്രമേയ ചര്‍ച്ച തുടങ്ങി. വോട്ടെടുപ്പ് ആറുമണിക്കാണ്. 

ബിജു ജനതാദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.  പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ചര്‍ച്ചയ്ക്ക് സമയം വിഭജിച്ചതില്‍ പക്ഷപാതമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കറെ പ്രതിക്കൂട്ടിലാക്കിയാണ് സ്പീക്കര്‍ രംഗത്തെത്തിയത്. ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചതില്‍ വിവേചനമെന്ന് പരാതി ശക്തമായി. ബിജെപിക്ക് ഏഴുമണിക്കൂര്‍ ചര്‍ച്ചയില്‍ 3.38 മണിക്കൂര്‍ സമയം നല്‍കിയാതാമ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന് 38 മിനിറ്റ് മാത്രമാണ് നല്‍കിയത്. ഇത് പക്ഷപാതമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

അതേസമയം, അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍.ഡി.എ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ െഎക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്‍റിലെ ബലപരീക്ഷണം.  അതേസമയം ജനാധിപത്യത്തിലെ സുപ്രധാനദിനമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ക്രിയാത്മകവും തടസങ്ങളില്ലാത്തുമായ ചര്‍ച്ച സഭയില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റില്‍ പറയുന്നു . 

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബി.ജെ.പിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സഖ്യ 268. 348 ലധികം വോട്ടാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്. 

സര്‍ക്കാരിന്‍റെ വീഴ്ച്ചകളും ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ അന്ത:രീക്ഷവും തുറന്നുകാട്ടാനാകും പ്രതിപക്ഷം ശ്രമിക്കുക. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മറുപടി പ്രസംഗം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആയുധങ്ങള്‍ നിറഞ്ഞതായിരിക്കും. 

ബിജെപി അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ വാരിക്കോരി സമയം നല്‍കിയിട്ടുണ്ട്. ബിജെപിക്ക് മൂന്നുമണിക്കൂര്‍ 33 മിനിറ്റ് സമയം അനുവദിച്ചപ്പോള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിഡിപിക്ക് കിട്ടിയത് 13 മിനിറ്റാണ്. കോണ്‍ഗ്രസിന് 38 മിനിറ്റും ബിജെഡിക്ക് 15 മിനിറ്റും അണ്ണാഡിഎംകെയ്ക്ക് 29 മിനിറ്റും ശിവസേനയ്ക്ക് 14 മിനിറ്റും അനുവദിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE