കണ്ടുനിൽക്കുന്നവരുടെ ഉള്ളുനീറ്റുന്ന ചിത്രമാണ് ഇൗ ദമ്പതികളുടെത്. അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയ ഇൗ ദമ്പതികളുടെ ആകെയുള്ള സമ്പാദ്യം മോഷണം പോയവിവരം പലകുറി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഇൗ ദമ്പതികൾ. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സഞ്ജീവ് കുമാര്‍, സാവിത്രി ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ.
പരാതിപ്പെട്ടെങ്കിലും ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ എസ്പി ഓഫീസില്‍ പരാതി നല്‍കിയത്. ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുകയെന്നല്ലാതെ വേറെ വഴിയില്ലെന്ന് ഇവര്‍ പറയുന്നു. പരാതിയുമായി എസ്പി ഓഫീസിലേക്ക് ഇരുവരും നിരങ്ങി നീങ്ങുന്ന കാഴ്ച സ്റ്റേഷനില്‍ കൂടിനിന്നവരുടെ കണ്ണ് നനയിച്ചു.
ജൂലായ് നാലിന് ഇവര്‍ ബന്ധുക്കളുടെ വീട്ടിലേക്ക് പോയ സമയത്താണ് ദമ്പതികളുടെ 80,000 രൂപ മൂല്യമുളള വിലപിടിപ്പുളള വസ്തുക്കള്‍ മോഷണം പോയത്. ദമ്പതികളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് എസ്പി ഓഫീസ് അറിയിച്ചു.