കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ലോക്സഭ ചര്‍ച്ചചെയ്യുന്നു. ടിഡിപി അംഗം കേസിനേനി ശ്രീനിവാസ് അവതരിപ്പിച്ച പ്രമേയമാണ് ചര്‍ച്ചയ്ക്കെടുത്തത്. ഇന്നുതന്നെ ചര്‍ച്ച പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിക്ക് പ്രമേയം വോട്ടിനിടുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി അംഗം ജയദേവ് ഗല്ലയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഗല്ലയുടെ പ്രസംഗം. മോദിയുടെ വാക്കിന് വിലയില്ലെന്നും പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ പോലും കാറ്റില്‍പ്പറത്തിയെന്നും ഗല്ല പറഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേകപദവി നല്‍കുമെന്ന വാഗ്ദാനം ലംഘിച്ച ബിജെപിയെ തെലുഗുജനത തുടച്ചുനീക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
അവിശ്വാസപ്രമേയവോട്ടെടുപ്പില്‍ ശിവസേന മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല. പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. അതേസമയം സര്‍ക്കാരിനെ എതിര്‍ക്കില്ലെന്ന് നിലപാടെടുത്ത് ബിജു ജനതാദള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സര്‍ക്കാരിന് അനുകൂലമായി ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണം 296 ആയി.
ഭൂരിപക്ഷത്തിന് 267 വോട്ടാണ് വേണ്ടത്. വിവിധകക്ഷികള്‍ക്ക് ചര്‍ച്ചയ്ക്കുള്ള സമയം അനുവദിച്ചതില്‍ കടുത്ത വിവേചനവും പക്ഷപാതവും ഉണ്ടായെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് പരാതിപ്പെട്ടു. ഏഴര മണിക്കൂര്‍ ചര്‍ച്ചയില്‍ ബിജെപിക്ക് മൂന്നരമണിക്കൂറും കോണ്‍ഗ്രസിന് മുപ്പത്തെട്ട് മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്.
സര്‍ക്കാരിനെ സമര്‍ദത്തിലാക്കുന്ന നീക്കമാണ് ശിവസേനയുടേത്. അവിശ്വാസപ്രമേയ ചര്‍ച്ച തുടങ്ങി. വോട്ടെടുപ്പ് ആറുമണിക്കാണ്. ബിജു ജനതാദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ചര്‍ച്ചയ്ക്ക് സമയം വിഭജിച്ചതില്‍ പക്ഷപാതമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കറെ പ്രതിക്കൂട്ടിലാക്കിയാണ് സ്പീക്കര്‍ രംഗത്തെത്തിയത്. ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചതില്‍ വിവേചനമെന്ന് പരാതി ശക്തമായി. ബിജെപിക്ക് ഏഴുമണിക്കൂര്‍ ചര്‍ച്ചയില്‍ 3.38 മണിക്കൂര്‍ സമയം നല്‍കിയാതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന് 38 മിനിറ്റ് മാത്രമാണ് നല്‍കിയത്. ഇത് പക്ഷപാതമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ െഎക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്‍റിലെ ബലപരീക്ഷണം. അതേസമയം ജനാധിപത്യത്തിലെ സുപ്രധാനദിനമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ക്രിയാത്മകവും തടസങ്ങളില്ലാത്തുമായ ചര്‍ച്ച സഭയില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റില്‍ പറയുന്നു.
ചരിത്രം പറയുന്നത്
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബി.ജെ.പിക്ക് അണ്ണാ ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സഖ്യ 268. 348 ലധികം വോട്ടാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.
സര്‍ക്കാരിന്‍റെ വീഴ്ച്ചകളും ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ അന്ത:രീക്ഷവും തുറന്നുകാട്ടാനാകും പ്രതിപക്ഷം ശ്രമിക്കുക. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മറുപടി പ്രസംഗം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആയുധങ്ങള്‍ നിറഞ്ഞതായിരിക്കും.