ചെന്നൈ അയനാപുരത്ത് ബധിരയായ പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ അഭിഭാഷകര്‍ മര്‍ദിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെയാണ് അഭിഭാഷകര്‍ മര്‍ദിച്ചത്. പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകരുടെ സംഘടന അറിയിച്ചു. കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്നതിനിടെ അഭിഭാഷകര്‍ പ്രതികളെ മര്‍ദിച്ചു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.
ഫ്ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ഏഴുമാസത്തിലധികമായി മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കി. മുഖ്യപ്രതി പ്ലമ്പിങ്ങ് തൊഴിലാളിയായ സുരേഷടക്കം പതിനേഴുപേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഢന വിവരം പുറംലോകമറിയുന്നത്. ഫ്ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ കഴിഞ്ഞ ജനുവരി മുതല്‍ മകളെ പീഢിപ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണ് അയനാപുരം പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെക്യൂരിറ്റി ജീവനക്കാരും പ്ലമ്പിങ് തൊഴിലാളികളും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുമടക്കം പതിനേഴുപേരെ അറസ്റ്റ് ചെയ്തു. പോക്സോ നിയമം ചുമത്തിയ പ്രതികളെ ചെന്നൈ മഹിള കോടതിയില്‍ ഹാജരാക്കി ജുലൈ മുപ്പത്തിയൊന്നുവരെ റിമാന്‍റ് ചെയ്തു.
കേള്‍വിശക്തിയില്ലാത്ത പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് പ്ലമ്പിങ്ങ് തൊഴിലാളിയായ സുരേഷ് ആണ്. തുടര്‍ന്ന് മൊബൈലില്‍ മോശം ചിത്രം പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്കും കാഴ്ചവെക്കുകയായിരുന്നു. മയക്കുമരുന്നു നല്‍കി പീഢിപ്പിച്ചെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയും കുടുംബവും താമസിച്ച ഫ്ലാറ്റ് അടങ്ങിയ സമുച്ചയത്തില്‍ മൂന്നൂറ് ഫ്ലാറ്റുകളാണുള്ളത്. പെണ്‍കുട്ടിയെ നേരത്തെ മഹിള കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു.