മധ്യപ്രദേശിൽ പതിനാലുകാരി 24 മണിക്കൂറിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായത് രണ്ടുതവണ. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ ആറിന് വീട്ടിൽ നിന്ന് പുറത്തുപോയ പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു. ജൂലൈ എട്ടിന് മഹുവ ഗ്രാമത്തിൽ അലഞ്ഞുതിരിയുകയായിരുന്ന പെൺകുട്ടിയെ പൊലീസ് കണ്ടെത്തി.
പെൺകുട്ടി തന്നെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങൾ പൊലീസിനോട് പങ്കുവെച്ചത്. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ മോഹിത് ഭരദ്വാജ് എന്നയാൾ രാഹുൽ ബോണ്ഡെ എന്ന മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ രണ്ടുപേരും ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ജൂലൈ ഏഴിന് മോഹിത് പെൺകുട്ടിയോട് വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു. തുടർന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ മറ്റ് മൂന്ന് പേർ ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി. ഇവർ മോഹിതിന്റെ സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. മൂവരും പെൺകുട്ടിയെ ബലം പ്രയോഗിച്ച് രാഹുലിന്റെ വീട്ടിലേക്കുതന്നെ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. എല്ലാവരും 25 വയസ്സിൽ താഴെയുള്ളവരാണ്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.