യുവാവിന്റെ സെൽഫി ഭ്രമം മൂലം വഴിയരികിൽ നഷ്ടമായത് മൂന്ന് ജീവനുകളാണ്. ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കുകളോടെ നിലവിളിക്കുന്നവരെ വകവയ്ക്കാതെ അവർക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയായിരുന്നു യുവാവ്. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. മൂന്നുപേർ സഞ്ചരിക്കുന്ന ബൈക്കില്‍ സൈക്കിൾ ഇടിച്ചതാണ് അപകടകാരണം. ചോരയിൽ കുളിച്ചു കിടക്കുന്നവരെ ശ്രദ്ധിക്കാതെ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു യുവാവ്. ഇയാളെ കൂടാതെ വെറെയും ചിലർ അവിടെ സംഭവം നോക്കി നിൽക്കുന്നുണ്ടായിരുന്നു. കൃത്യസമയത്ത് ആരെങ്കിലും ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുത്താനാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇത്തരത്തിൽ സെല്‍ഫി ഭ്രമം മൂലം പൊലിയുന്നത് നിരവധി ജീവനകളാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സെൽഫി എടുക്കുന്നതിനിടെ അപകടം ഉണ്ടാകുന്നതും സാധാരണമായിരിക്കുകയാണ് ഇപ്പോൾ.