‘അഞ്ച് ആത്മാക്കളും വീട്ടിലുണ്ട്, ദീപാവലിക്കു മുമ്പ് കൊലപാതകം’: ദുരൂഹമായി ബുറാഡീസ് ഡയറി

burari-mass-death
SHARE

ന്യൂഡൽഹി ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ ശ്രമം ശക്തമാക്കി പൊലീസ്. എല്ലാവരും മരിച്ചതോടെ അന്വേഷണത്തിനു സഹായകമാകുന്നതു ലളിതിന്റെ ഡയറി മാത്രമാണ്. അതു കേന്ദ്രീകരിച്ചാണ് അന്വേഷണം. വരുന്ന ദീപാവലിക്കുമുൻപ് കൊല്ലപ്പെടുമെന്ന സൂചനകൾ ഡയറിയിൽ കണ്ടെത്തിയിട്ടുണ്ട്. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് സിങ്, തന്റെ പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. ഇതിനെചുറ്റിപ്പറ്റിയാണു നിലവിലെ അന്വേഷണം.

2017 നവംബർ 11ന് എഴുതിയ കുറിപ്പിൽ ആരോ ചെയ്ത തെറ്റാണ് അതുനേടുന്നതിൽനിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതിൽ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അടുത്ത ദീപാവലിയിൽ പങ്കെടുക്കാൻ സാധിക്കില്ല. മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കൾ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങൾ‌ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കിൽ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറിൽ മതപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കുമ്പോൾ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പിൽ പറയുന്നു.

ഭാട്ടിയ കുടുംബത്തോടു പലതരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്റെ ഭാര്യ ടിനയുടെ പിതാവ് സജ്ജൻ സിങ്, സഹോദരി പ്രതിഭയുടെ ഭർത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്റെ ഭർതൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കൾ ഒപ്പമുണ്ടെന്നായിരുന്നു വാദം. നല്ല പ്രവൃത്തികൾ ചെയ്യണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ മരിച്ച ധ്രുവിന്റെ ഫോൺ അഡിക്‌ഷനെക്കുറിച്ചും മറ്റുള്ളവരുമായി പെൺകുട്ടി തർക്കത്തിലേർപ്പെട്ടതിനെക്കുറിച്ചും ഡയറിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ലളിതിന്റെയും ടിനയുടെയും യോഗ്യതകളെക്കുറിച്ചു പറയുന്നതിനൊപ്പം തങ്ങളെ പോലെയാവണമെന്ന് അവർ കുടുംബത്തോട് ആവശ്യപ്പെടുന്നു. കൂടാതെ നിർദേശങ്ങളെല്ലാം പലവട്ടം വായിച്ചു മനസിലാക്കണമെന്നും പറയുന്നുണ്ട്. വീടുപണി മുടങ്ങിയതും പ്രിയങ്ക ഭാട്ടിയയുടെ വിവാഹം നീണ്ടുപോയതിനു കാരണമായ ജാതകദോഷത്തെക്കുറിച്ചും ഡയറിയിൽ പറഞ്ഞിട്ടുണ്ട്. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നിൽവച്ച് ഒരിക്കൽ പോലും പിതാവിന്റെ ആത്മാവ് ലളിതിൽ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്.

ജൂൺ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുറാഡി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു.

അതേസമയം, 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒരാളെ കൊലപ്പെടുത്തിയതാകാമെന്നാണു സംശയം. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒരാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മരിച്ച പ്രിയങ്കയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പട്ട് ഇരുന്നൂറിലധികം പേരെയാണ് അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. മരിച്ച നാരായൺ ദേവിയുടെ മകനും സംഭവത്തിലെ ആസൂത്രകനെന്നു പൊലീസ് വിശദീകരിക്കുന്ന ലളിത് ഭാട്ടിയയുടെ സഹോദരനുമായ ഭുവ്നേഷ് (50) കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

പ്രിയങ്കയെ വിവാഹം കഴിക്കാനിരുന്ന നോയിഡ സ്വദേശിയായ യുവാവിനെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തു. മോക്ഷ പ്രാപ്തിക്കായുള്ള പൂജയെക്കുറിച്ച് പ്രിയങ്ക ഒരു സൂചനയും നൽകിയിരുന്നില്ലെന്നാണു യുവാവിന്റെ മൊഴി. സംഭവം നടന്ന വീട്ടിൽനിന്നു പ്രിയങ്കയുടെ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ഡ‍യറിയിൽ പരാമർശിക്കപ്പെടുന്ന മറ്റൊരു യുവാവിനായും അന്വേഷണം ആരംഭിച്ചു. അതേസമയം ആറു മൃതദേഹങ്ങളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു.

ബാക്കിയുള്ളവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം ഫൊറൻസിക് വിഭാഗത്തിന് അന്തിമ റിപ്പോർട്ട് തയാറാക്കാൻ കൈമാറുമെന്നു പൊലീസ് പറഞ്ഞു. ഇതിനുശേഷമാകും മനഃശാസ്ത്ര വിശകലനം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുക. സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. 

MORE IN INDIA
SHOW MORE