ട്രെയിനപകടം തടഞ്ഞ അച്ഛനും മകളും; രക്ഷിച്ചത് 2000 ജീവൻ; ആ കഥ ഇങ്ങനെ

father-daughter
SHARE

കുതിച്ചു പാഞ്ഞുവരുന്ന തീവണ്ടി പാളം തെറ്റാറായ കാഴ്ച മലമുകളിൽ നിന്നുകൊണ്ടാണ്  സ്വപാൻ കാണുന്നത്. രണ്ടാമതൊന്നു ചിന്തിച്ചില്ല. ഉടൻ തന്നെ എടുത്തു ചാടി, ധരിച്ചിരുന്ന കുപ്പായമൂരി ട്രാക്കിനു നടുവിൽ നിന്നുകൊണ്ട് സർവ്വശക്തിയുമെടുത്ത് വീശിക്കാണിച്ചു. മകൾ സോമതിയും സ്വപാനൊപ്പം ചേർന്നു. 

വണ്ടി നിർത്തുമെന്ന് സ്വപാന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല, പക്ഷേ സ്വപാൻറെയും മകളുടെയും പ്രയത്നം ഫലം കണ്ടു. ഡ്രൈവർ തീവണ്ടി നിർത്തി. രണ്ടായിരത്തോളം ആളുകളാണ് ത്രിപുരയിലെ അഗർത്തലയിൽ നിന്നും ധർ‌മ്മനഗറിലേക്ക് പൊയ്ക്കൊണ്ടിരുന്ന തീവണ്ടിയിലുണ്ടായിരുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സ്ഥാനം തെറ്റിയ നിലയിലായിരുന്നു റെയിൽപാളം. സ്വപാൻറെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. 

സ്വപാൻറെ സിഗ്നൽ കണ്ടില്ലായിരുന്നുവെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡ്രൈവർ സോനു കുമാറും പറയുന്നു. 

ത്രിപുരയിലെ ധഞ്ചാര ഗ്രാമത്തിലുള്ള ഗോത്രവർഗ്ഗത്തിൽ പെടു‌ന്നവരാണ് സ്വപാൻറെ കുടുംബം. കാട്ടിൽ നിന്നും ശേഖരിക്കുന്ന മുളയും വിറകും വിറ്റാണ് ഇവർ ഉപജീവനമാർഗ്ഗം തേടുന്നത്. സ്വപാൻറെ രക്ഷാപ്രവർത്തനത്തിന് അർഹിക്കുന്ന അംഗീകാരം നൽ‌കുമെന്നും സാമ്പത്തികസഹായം നൽകുമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് അറിയിച്ചു. 

MORE IN INDIA
SHOW MORE