രാജ്യത്തെ ബാങ്കുകള്‍ ഒരു വര്‍ഷം എഴുതിത്തള്ളിയത് 1.44 ലക്ഷം കോടിരൂപയുടെ കിട്ടാക്കടം. ബാങ്കിങ് ചരിത്രത്തിലെ റെക്കോര്‍ഡ് തുകയാണ് ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. കര്‍ഷകരുടെയോ, സാധാരണക്കാരുടെയോ അല്ല നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ വന്‍കിട കുത്തകകളുടെ കടങ്ങളാണ് എഴുതിത്തള്ളിയതെന്ന് സിപിഎം ജനറല്‍െസക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.
രാജ്യത്തെ സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി തുറന്നുകാട്ടുന്ന കണക്കുകളാണ് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഇക്ര പുറത്തുവിട്ടത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.44 ലക്ഷം കോടി രൂപ. ഇതില്‍ സ്വകാര്യബാങ്കുകള്‍ എഴുത്തള്ളിയത് 23,928 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 61.8 ശതമാനത്തിന്‍റെ വര്‍ധന. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷം 89,048 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്.
ഏറ്റവുമധികം കടം എഴുതിത്തള്ളിയത് എസ്.ബി.െഎ. 40,281 കോടിരൂപ. നീരവ് മോദി തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷ്ണല്‍ ബാങ്ക് 7,407 കോടി രൂപയും ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക് 10,307 കോടി രൂപയും എഴുതിത്തള്ളി. സ്വകാര്യബാങ്കുകളുടെ കണക്കെടുത്താല്‍ ആക്സിസ് ബാങ്ക് 11,688 കോടി രൂപയും െഎ.സി.െഎ.സി ബാങ്ക് 9,110 കോടി രൂപയും എഴുതിത്തള്ളി. 2009 മുതല്‍ കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 4,80,093 കോടി രൂപയാണ്. ഇതില്‍ പൊതുമേഖലബാങ്കുകളില്‍ നിന്ന് സിംഹഭാഗവും. 4,00, 584 കോടി രൂപ.