ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയില്‍ ‘ചലഞ്ചിങ് ജോബ്’ തന്നെ; നേതാക്കള്‍ ബിജെപിയിലേക്ക്..?

andhra-oommenchandy
SHARE

തെലുഗുമൊഴികളില്‍ ട്വീറ്റുകളിട്ട് ഉമ്മന്‍ചാണ്ടി ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏല്‍പ്പിച്ച ‘ചലഞ്ചിങ് ജോബ്’ ഏറ്റെടുക്കുന്നുവെന്നായിരുന്നു അന്നത്തെ വാക്ക്. ആ വാക്ക് അറംപറ്റിയ പോലെയായി ഏതായാലും കാര്യങ്ങള്‍. ആന്ധ്ര കോണ്‍ഗ്രസിനെ പൂജ്യത്തില്‍ നിന്ന് ഉയര്‍ത്താനുള്ള കേരള നേതാവിന്‍റെ തിരക്കഥയ്ക്ക് തുടങ്ങും മുന്‍പേ വെല്ലുവിളി തീര്‍ക്കുകയാണ് ബിജെപി. സംസ്ഥാനത്ത മുതിർന്ന ഇരുപതിലേറെ കോൺഗ്രസ് നേതാക്കളെ വലവീശിപ്പിടിക്കാനുള്ള പണി ബിജെപി അമിത് ഷായുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞതായി വ്യക്തമായ സൂചനകള്‍ പുറത്തുവന്നു. 

2014ൽ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തി സംസ്ഥാന അധ്യക്ഷനായ കന്ന ലക്ഷ്മിനാരായണയാണ് കോൺഗ്രസ് നേതാക്കളെ പാളയം മാറ്റുന്നതിന്‍റെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നത്. ഈ ‘കാലുമാറ്റ’ പടയുടെ പാർട്ടി പ്രവേശനത്തിന് ഉചിതമായ സമയം ഏതാവണമെന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ തീരുമാനമെടുക്കുമെന്നു ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ടിഡിപിയുമായുള്ള ഇടച്ചിലാണ് പുതിയ ചിന്തയ്ക്ക് പ്രേരകം. ഈ സഖ്യം തിരഞ്ഞെടുപ്പുഫലത്തിൽ ഗുണം ചെയ്തെങ്കിലും പാർട്ടിക്കു നേട്ടമായില്ലെന്ന വിലയിരുത്തലിലാണു ബിജെപി. 2019ൽ ഇതു മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രാദേശിക സ്വാധീനമുള്ള നേതാക്കളെ പാർട്ടിയിൽ എത്തിക്കുന്നത്. 

oommen-chandy

ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവും ബിജെപി പയറ്റുന്നു. ബിജെപിക്കു താരതമ്യേന ശക്തി കുറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രയോഗിച്ച അടവാണ് ഇവിടെയും പുറത്തെടുക്കുന്നത്. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു. 

കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. വൈഎസ്ആര്‍ അനുകൂലികളെ പാര്‍ട്ടിയില്‍ തിരികെയെത്തിക്കുക എന്നതാകും ഉമ്മന്‍ചാണ്ടിയുടെ ആദ്യ ഉദ്യമമെന്ന് സൂചനകളുണ്ട്. 

MORE IN INDIA
SHOW MORE